കൊച്ചി: സ്വന്തമായി തയ്യൽ യൂണിറ്റ് നടത്തുന്ന അച്ഛനെ മാസ്ക്ക് നിർമാണത്തിന് സഹായിച്ച മകൾക്ക് മാസ്ക്ക് ഒന്നിന് അച്ഛൻ നൽകിയ കൂലി 1 രൂപ. ലോക്ക് ഡൗൺ കാലത്ത് മാസ്ക്ക് നിർമിച്ച് സമ്പാദിച്ച 1000 രൂപ മകൾ ദിയ മറിയ മേച്ചേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് അച്ഛൻ ജോസ് മേച്ചേരിക്ക് അഭിമാന നിമിഷം.

തേവര എസ്.എച്ച് കോളേജിൽ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ദിയ മറിയ മേച്ചേരി. പാലാരിവട്ടം ശാന്തിപുരം റോഡിലാണ് ദിയയും കുടുംബവും താമസിക്കുന്നത്.
കോവിഡ് ഭീതിയിലായതോടെ പ്ലസ് ടു പരീക്ഷ മാറ്റിവച്ചു. സുഹൃത്തുക്കളിൽ പലരും വിദേശ രാജ്യങ്ങളിലുണ്ട്. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാനായിരുന്നു ദിയയുടെ ആഗ്രഹം. ഐഇഎൽറ്റിഎസ് പരീക്ഷ എഴുതി വിദേശത്തേക്ക് പോകാൻ ഉറച്ച തീരുമാനമെടുത്തിരിക്കുകയായിരുന്നു ദിയ. ലോക്ക് ഡൗൺ ആയപ്പോൾ മാസ്ക്ക് നിർമാണത്തിൻ്റെ ആവശ്യകത മനസിലാക്കി അച്ഛൻ്റെ കൂടെ കൂടി. സഹായത്തിന് 1 രൂപ വീതം കൂലി തരാമെന്ന് അച്ഛൻ തമാശയ്ക്ക് പറഞ്ഞു. സംഗതി ഗൗരവമായെടുത്ത് ദിയ മാസ്ക്ക് നിർമാണത്തിൽ മുഴുകി. അമ്മ മറിയയും ഫുൾ സപ്പോർട്ട് നൽകിയതോടെ മാസ്ക്ക് നിർമിച്ച് സമ്പാദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഫെർണാണ്ടസ് എം എൽ എ യ്ക്ക് കൈമാറി.

കോവിഡ് കാലവും കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളും തൻ്റെ ജീവിതത്തിലെ നിർണായകമായ തീരുമാനമെടുക്കാൻ കാരണമായെന്നാണ് ദിയ പറയുന്നത്.
ഉപരിപഠനത്തിനായി ഇനി വിദേശത്തേക്കില്ല. കേരളമാണ് ഏറ്റവും സുരക്ഷിതവും നേതൃത്വ പാഠവമുള്ള സ്ഥലം. കേരളത്തിൽ തന്നെ മതി ഉപരിപoനം!

സുഹൃത്തുക്കളിൽ പലരും വിദേശത്ത് വീടുകളിൽ നിരീക്ഷണത്തിലാണ്. അവർക്ക് വീടുകളിലിരുന്ന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു.
ഇത്രയേറെ കരുതലോടെ ജനങ്ങളെ കാക്കുന്ന കേരളത്തെ വിട്ടു പോകാൻ മനസു വരുന്നില്ല. കേരളത്തിൻ്റെ കരുതൽ കണ്ടില്ലെന്ന് നടിക്കാനുമാവുന്നില്ല. അതു കൊണ്ടാണ് തന്നാൽ കഴിയുന്നത് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.

മാസ്ക്ക് നിർമിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതറിഞ്ഞ സഹപാഠികളും അദ്ധ്യാപകരും പിന്തുണ അറിയിച്ചെന്നും തേവര എസ് എച്ച് കോളേജിൽ തന്നെ ബിരുദം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദിയ പറയുന്നു.