വിമാനത്താവളത്തിൽ പ്രവേശനം ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥർക്ക് മാത്രം

ലോക്ഡൗൺ മൂലം വിദേശങ്ങളിൽ കുടുങ്ങിപ്പോയവർ വിവിധ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ (may 7) എത്തുമ്പോൾ പൊതുജനങ്ങൾ ഉൾപ്പെടെ മറ്റ് ആർക്കും തന്നെ വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥർക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വീടുകളിൽ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗർഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തിൽ പ്രവേശനാനുമതി ഉണ്ടാകൂ. അവർ എല്ലാവിധ സുരക്ഷിതത്ത്വ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.

അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നുളള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ എത്തുന്നത്.

ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും രണ്ട് എസ്.പിമാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്.പിമാരും നേതൃത്വം നൽകുന്ന പോലീസ് സംഘം ഉണ്ടാകും.