എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

പദ്ധതിയുടെ കീഴിൽ ചങ്ങാടംപോക്ക് തോടിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കളക്ടർ. സുഭാഷ്നഗർ പ്രദേശം, ചങ്ങാടംപോക്ക് തോട് പേരണ്ടൂർ തോടുമായി ചേരുന്ന പ്രദേശം എന്നിവിടങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി.

ചങ്ങാടംപോക്ക് തോടിൽ നാല് റീച്ചുകളിലായാണ് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. നാല് കിലോമീറ്റർ ദൂരത്തിൽ ചെളിനീക്കം ചെയ്യുന്നതും കായൽമുഖം തുറക്കുന്നതുമുൾപ്പെടെ രണ്ട് കോടി രൂപയോളം ഈ പ്രദേശത്തെ പ്രവർത്തനങ്ങൾക്കാകും.

മാസാവസാനത്തോടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 21ന് ഉണ്ടായ വെള്ളക്കെട്ട് ചങ്ങാടംപോക്ക് തോടിന്റെ സമീപ പ്രദേശങ്ങളെ രൂക്ഷമായി ബാധിച്ചിരുന്നു.
പ്രധാന തോടുകളിലൂടെ കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ടത്തിൽ ഊന്നൽ നൽകുന്നത്.

ഇതിനായി നഗരത്തിലെ പ്രധാന തോടുകളും കായൽമുഖങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
തേവര, ചിലവന്നൂർ, പേരണ്ടൂർ കായൽമുഖങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം കോയിത്തറ കനാല്‍, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ജില്ലാ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ ഫ്ലെഡ് സോൺ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ബ്രേക്ക് ത്രൂ പദ്ധതികൾ നടപ്പാക്കുന്നത്.