ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിനായുള്ള ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിനിലേക്ക് വീണ്ടും സഹായപ്രവാഹം. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്തെ കരിപ്പോട് കെ.വി. മാധവൻ 30 സെന്റ് സ്ഥലം നൽകാനുള്ള സമ്മതപത്രം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി. നവകേരള തദ്ദേശകം പര്യടനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല യോഗത്തിൽ വച്ചാണ് അദ്ദേഹം ഭൂമി നൽകാനുള്ള സമ്മതപത്രം കൈമാറിയത്. അദ്ദേഹത്തിന്റെ മകൾ ദിവ്യയും ഭൂമിയുടെ അനുമതിപത്രം കൈമാറാനെത്തിയിരുന്നു. ചടങ്ങിൽ ഇരുവരെയും മന്ത്രി ആദരിച്ചു.
ഭൂരഹിതരും ഭവനരഹിതരുമായ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകാനുള്ള ഈ മഹത്തായ ഉദ്യമത്തിന് കരുത്തും ആവേശവും പകരുന്നതാണ് സ്ഥലം കൈമാറാനുള്ള തീരുമാനമെന്നും കൂടുതൽ പേർ ഈ മാതൃക പിന്തുടർന്ന് ക്യാമ്പയിനിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
