ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനം ജി്ല്ലയില്‍ പ്രവര്‍ത്തിക്കുന്ന 17 ദുരിതാശ്വാസ ക്യാമ്പുകളെയും സജീവമാക്കുന്നു. കാലവര്‍ഷ കെടുതി, ചെറുതോണി ഡാം തുറന്നത് എന്നിവയെ തുടര്‍ന്നാണ് ഇടുക്കി, ദേവികുളം താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ആകെ 1058 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.  പ്രദേശത്തെ ജനപ്രതിനിധികള്‍ ഇവരുടെ ക്ഷേമ അന്വഷിച്ചും ആശ്വാസം പകര്‍ന്നും ക്യാമ്പ് നിത്യവും സന്ദര്‍ശിക്കുന്നു.
 ഇവര്‍ക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളാകട്ടെ പുതപ്പും ഭക്ഷണ വസ്തുക്കളും കൃത്യമായി എത്തിക്കുന്നു.  ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ക്ഷേമം ഉറപ്പാക്കാനും  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പം സദാസമയം ഉണ്ട്.
ഇടുക്കി താലൂക്കില്‍ 11 ഉം ദേവികുളം താലൂക്കില്‍ ആറും ക്യാമ്പുകള്‍
ഇടുക്കി താലൂക്കില്‍ 11 ക്യാമ്പുകളിലായി 745 പേരും ദേവികുളം താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 150 പേരുമാണ് കഴിയുന്നത്.
ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി വില്ലേജിലുള്ള കീരിത്തോട് പാരീഷ് ഹാളില്‍  388 പേരും തട്ടേക്കണി പാരിഷ് ഹാളില്‍ 8 പേരും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 15 പേരും ഉണ്ട്. വാത്തിക്കുടി വില്ലേജില്‍ ക്രിസ്തുരാജ പാരീഷ് ഹാളില്‍ 76 പേരാണ്  ഉള്ളത്. ഇടുക്കി വില്ലേജില്‍ സെന്റ് മേരീസ്  എല്‍പി.എസ് മണിപ്പാറയില്‍ 4 പേരും ഗാന്ധിനഗര്‍ അംഗന്‍വാടിയില്‍ 9 പേരും ഉണ്ട്. കൊന്നത്തടി വില്ലേജില്‍ പണിക്കന്‍കുടി ജി.എല്‍.പി.എസില്‍ 52 പേരാണ് ഉള്ളത്.പന്നിയാര്‍കുടി എല്‍.പി.എസില്‍ 62 പേരും മുള്ളരിക്കുടി ജി.എല്‍.പി.എസില്‍ 24 പേരുംമുനിയറ അംഗന്‍വാടിയില്‍ 6 പേരും മുനിയറ എല്‍.പി.എസില്‍ 96 പേരും ഉണ്ട്.
ദേവികുളം താലൂക്കില്‍ ആനവിരട്ടി, മന്നാങ്കണ്ടം എന്നീ വില്ലേജുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആനവിരട്ടി വില്ലേജില്‍ അംഗന്‍വാടി നമ്പര്‍ 44ല്‍ 9 ഉം  ആനവിരട്ടി വില്ലേജില്‍ 8 ഉം പേരാണ് ഉള്ളത്. മന്നാങ്കണ്ടം അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 16 ഉം പെട്ടിമുടി ട്രൈബല്‍ സ്‌കൂളില്‍ 90 ഉം കൊരങ്ങാട്ടി  ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 150 ഉം പേരുണ്ട്.
 
ചികില്‍സയ്ക്കായി ഡോക്ടര്‍മാരുടെ സംഘം
എല്ലാ ക്യാമ്പുകളിലും രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ സംഘം ഉണ്ട്. അലോപ്പതി, ആയുര്‍വേദ മെഡിക്കല്‍ സംഘങ്ങളാണ് ഓരോ ക്യാമ്പുകളിലും ഉള്ളത്. ഒരു മെഡിക്കല്‍ ഓഫീസറും ഫാര്‍മസിസ്റ്റ്, നെഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയതാണ് മെഡിക്കല്‍ സംഘം. രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലിനിക്ക് എല്ലാ ക്യാമ്പിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പേര്‍ കീരിത്തോട് പാരീഷ് ഹാളില്‍
കീരിത്തോട് പാരീഷ് ഹാളിലെ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉള്ളത് . 150 ഓളം കുടുംബങ്ങളില്‍ നിന്നായി 388 പേരാണ് ഇവിടെ ഉള്ളത്. വീട്ടില്‍ വെള്ളം കയറിയവരും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവരും ഇവിടെയുണ്ട്. മുഴുവന്‍ സമയവും ക്യാമ്പില്‍ കഴിയുന്നവരും പകല്‍ ക്യാമ്പില്‍ കഴിഞ്ഞ് രാത്രി ബന്ധുവീടുകളില്‍ പോകുന്നവരും ഉണ്ട്.  ഏഴ് പേരടങ്ങുന്ന ആലോപ്പതി ക്ലിനിക്ക് ഇവിടെ പ്രവര്‍്ത്തിക്കുന്നു.  രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 10 വരെ രോഗികളെ പരിശോധിക്കുന്ന ക്ലിനിക്കില്‍ പനി, ജലദോഷം, മുട്ടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ക്യാമ്പിലുള്ളവര്‍ ചികില്‍സ തേടുന്നത്.  ആറു പേരടങ്ങിയ ആയുര്‍വേദ ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.