സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍ പദ്ധതിക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1600 കോടി രൂപയാണ് ചെലവാക്കുന്നതെന്നും എത്ര സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും അതിനെ മറികടന്ന് സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അറിയാതെയോ ആരോഗ്യവകുപ്പ് അറിയാതെയോ സൗജന്യ ചികിത്സ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കാരുണ്യ ബെനവെലന്‍ഡ് ഫണ്ട് വഴി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം, ജനറല്‍ വാര്‍ഡ്, സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, പ്രസവ വാര്‍ഡ് എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ആശുപത്രി സൂപ്രണ്ട് അമാനുള്ള, ആര്‍.എം.ഒ. അബ്ദുല്‍ റഷീദ്, ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് സല്‍മ, ജനപ്രതിനിധികള്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.