രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വർദ്ധിച്ചുവരുന്ന  അസന്തുലിതാവസ്ഥയെ ശ്രദ്ധയിൽപ്പെടുത്തുകയും  പരിഹരിക്കുകയുമാണ് കേരളം സംഘടിപ്പിക്കുന്ന ധനമന്ത്രിമാരുടെ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസുന്തുലിതാവസ്ഥ  ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.  പൊതു ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിനെ ബാധിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പല സംസ്ഥാനങ്ങളും നേരിടുകയാണ്. കൂടുതൽ നീതിയുക്തമായ സാമ്പത്തിക വിതരണത്തിനും വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ പരിഹരിക്കാനുമുള്ള നിർദ്ദേശങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും.

 പൊതുചെലവിന്റെ 62 ശതമാനം സംസ്ഥാനങ്ങൾ വഹിക്കുന്ന സാഹചര്യത്തിൽ വർദ്ധിച്ച സെസും സർചാർജുകളും ഡിവിസിവ് പൂളിൽ നിന്നുള്ള വിഹിതം കുറച്ചു  ആസൂത്രണ കമ്മീഷൻ നിർത്തലാക്കൽ, ജിഎസ്ടി ഏർപ്പെടുത്തൽ, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശം കൂട്ടത്തോടെ തകർക്കുന്ന ധനപരമായ അധികാര കേന്ദ്രീകരണം തുടങ്ങിയവ പ്രതികൂല ഘടകങ്ങളാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറലിസം പുനഃസ്ഥാപിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ അധികാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള പരിഷ്‌കാരങ്ങളുടെ ആവശ്യകത നിലവിലുണ്ട്.

 ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയും യഥാർത്ഥ സഹകരണ ഫെഡറലിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം 16-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ. സംസ്ഥാനങ്ങൾക്കായുള്ള ഡിവിസിവ് പൂളിന്റെ 50 ശതമാനമെങ്കിലും തുല്യമായ വിഹിതം വേണമെന്നും കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ട് തടയാൻ സെസ്, സർചാർജുകൾ എന്നിവയുടെ പരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കൂടാതെ, സംസ്ഥാനങ്ങളുടെ നികുതി അടിസ്ഥാനത്തിലും പൊതുസേവന ചെലവുകളിലും ഉള്ള വ്യതിയാനങ്ങൾ മികച്ച രീതിയിൽ കണക്കാക്കുന്നതിനായി വികേന്ദ്രീകരണത്തിനുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. ഭാവിയിലേക്കുള്ള കൂടുതൽ സന്തുലിതവും ഫലപ്രദവുമായ ഒരു സാമ്പത്തിക ചട്ടക്കൂട് രൂപപ്പെടുത്താൻ ലക്ഷ്യമിട്ട്, ഈ വിഷയങ്ങളിൽ വിശാലാടിസ്ഥാനത്തിലുള്ള കൂടിയാലോചനയ്ക്കുള്ള ഒരു വേദിയാണ് കോൺക്ലേവെന്നും ധനമന്ത്രി പറഞ്ഞു.