കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസ്സിലാക്കി ജാർഖണ്ഡ് ജനപ്രതിനിധി സംഘം. അവിടുത്തെ 16 ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് 18ന് ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്. കിലയിലെ പഠനക്ലാസ്സുൾപ്പെടെ നാലുദിവസത്തെ സന്ദർശനമാണ് സംഘം കേരളത്തിൽ നടത്തുന്നത്.
കൗൺസിൽ ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളേക്കുറിച്ചും ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ പ്രവർത്തനങ്ങളേക്കുറിച്ചുമുള്ള അവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് കാര്യങ്ങൾ വിശദികരിച്ചു.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും പിന്നീട് ജനകീയ സർക്കാരുകളുടെ നേതൃത്വത്തിൽ നടന്ന സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മുന്നേറ്റങ്ങളും വിശദമാക്കുന്നതായിരുന്നു അവതരണം. ഇവിടെനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ പ്രചോദനം നൽകുന്നവയാണെന്നും അവ ജാർഖണ്ഡിലും നടപ്പിലാക്കാൻ ശ്രമിക്കുമെന്നും സംഘാംഗങ്ങൾ പറഞ്ഞു. ജാർഖണ്ഡിൽ ജില്ലാ പരിഷത്തുകൾക്ക് സർക്കാർ ഗ്രാന്റ് നൽകുന്നില്ലെന്നും അതിനാൽതന്നെ പരിമിതമായേ പ്രവർത്തിക്കാനാകുന്നുള്ളൂവെന്നും അവർ പറഞ്ഞു.
കില കൺസൽട്ടന്റ് പി.വി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ജില്ലാ പരിഷത്ത് പ്രസിഡന്റുമാരായ സുനിതാ ദേവി (ജില്ല: ബൊക്കാറോ), ബാരി മുർമു (ഈസ്റ്റ് സിംഗ്ഭും), ബേബിദേവി (ഗോദ്ദാ), ഉമേഷ് പ്രസാദ് മേഹ്ത (ഹസാരിബാഗ്), രാധാറാണി സോറൻ (ജംതാരാ), മാസിഹ് ഗുരിയ(കുന്തി), രാംധൻ യാദവ് (കോദർമ), സോനാരാം ബോദ്ര (അരൈകേലാ കർസേവ), ജൂലി ക്രിസ്റ്റ്മനി ഹെൻ (പാകൂർ), മോനിക്കാ കിസ്‌കു (സഹേബ്ഗഞ്ച്), ലക്ഷ്മി സൂറൻ (വെസ്റ്റ് സിംഗ്ഭും),പൂനം ദേനി (ലതീഹർ), ,കിരൺ ബാര (ഗുംല), നിർമല ഭഗത് (റാഞ്ചി), റീനാകുമാരി (ലോഹർദഗ), ശാന്തിദേവി (ഗർഹ്വ), സുധാദേവി (രാംഗർ),ശാരദാ സിംഗ് (ധൻബാദ്), സത്യനാരായൺ യാദവ് (ഗർഹ്വ ജില്ലാ പരിഷത് വൈസ് ചെയർമാൻ )എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രാവിലെ എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിൽ സന്ദശനം നടത്തിയ ശേഷമാണ് കോട്ടയത്തെത്തിയത്. 19ന് ആലപ്പുഴയിലെത്തി കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കും. 20ന് സംഘം മടങ്ങും.