സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിനോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതു ജനങ്ങൾക്കായി നടത്തിയ ഷോർട്ട് വീഡിയോ മത്സരം മിഴിവ് 2025 ൽ ‘ദി ഡ്രായിങ്’ ഒന്നാം സ്ഥാനം നേടി. പാലക്കാട് പുല്ലാനിവട്ട സ്വദേശി വി. ആദർശാണ് വീടെന്ന സ്വപ്‍നം പൂവണിയുന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകൻ.

സ്വന്തം സഹോദരന്റെ കാൻസർ ചികിത്സാനുഭവം പ്രമേയമാക്കിയ തൃശൂർ മമ്മിയൂർ സ്വദേശി ഫൈസൽ മുഹമ്മദ് നിർമ്മിച്ച ആരോഗ്യകേരളം എന്ന ചിത്രത്തിനാണ് രണ്ടാം സ്ഥാനം. സൗജന്യ ചികിത്സാ രംഗത്ത് കേരളം സ്വന്തമാക്കിയ നേട്ടങ്ങളുടെ നേരനുഭവം കൂട്ടിയാണ് ചിത്രം വരച്ചു കാട്ടുന്നത്.ചെങ്ങന്നൂർ സ്വദേശിയായ വിനീത് വിജയ് ഒരുക്കിയ കൊച്ചമ്മിണിയുടെ കാഴ്ചകൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള ഒരു വൃദ്ധയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

വിജയികൾക്ക് യഥാക്രമം ഒന്നരലക്ഷം, ഒരു ലക്ഷം, 50000 രൂപയുടെ ക്യാഷ് അവാർഡുകളും ശില്പവും സർട്ടിഫിക്കറ്റുകളും മെയ് 23ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭാ വാർഷികത്തിന്റെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, ചലച്ചിത്ര താരം കുക്കു പരമേശ്വരൻ ,എഴുത്തുകാരനായ മുഖത്തല ശ്രീകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.