വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ അങ്കണവാടികളിലെ ഭക്ഷണ മെനുവിൽ സമഗ്രമായ പരിഷ്‌കരണമാണ് നടപ്പാക്കിയത്. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്, പോഷക മാനദണ്ഡങ്ങൾക്കനുസരിച്ച് വളർച്ചയ്ക്ക് സഹായകമായ ഊർജ്ജവും പ്രോട്ടീനും ഉൾപ്പെടുത്തി, രുചികരമായ വിഭവങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് ഇതിലൂടെ പരിഷ്‌കരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പാക്കുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെൻഡർ ഓഡിറ്റ് നടത്തി. ചെറുപ്രായത്തിൽതന്നെ കുട്ടികളിൽ ലിംഗവ്യത്യാസമില്ലാതെയുള്ള അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓഡിറ്റ് നടത്തിയത്. അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകി വനിതാ ശിശുവികസന വകുപ്പ് അത്യാധുനിക സാങ്കേതിക വിദ്യയോടെ ‘അങ്കണ പൂമഴ’ എന്ന കൈപുസ്തകം പരിഷ്‌കരിച്ച് പുറത്തിറക്കി. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡിജിറ്റൽ രൂപത്തിലാണ് ‘അങ്കണ പൂമഴ’യുടെ പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചത്.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ വലിയ പ്രാധാന്യം നൽകി. ഇതിന്റെ ഭാഗമായി അങ്കണവാടികൾ സമ്പൂർണ്ണ വൈദ്യുതിവത്ക്കരണത്തിന് നടപടികൾ സ്വീകരിച്ചു. കൂടാതെ, 204 സ്മാർട്ട് അങ്കണവാടികൾക്ക് അനുമതി നൽകുകയും ചെയ്തു. ഇത് ആധുനിക പഠന സാഹചര്യങ്ങൾ ഒരുക്കാൻ സഹായിക്കും.
കുഞ്ഞുങ്ങളുടെ സമഗ്ര വികാസത്തിനായി പ്രായത്തിനനുസരിച്ചുള്ള ശാരീരിക വളർച്ചയും ബൗദ്ധിക വളർച്ചയും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ‘കുഞ്ഞൂസ് കാർഡ്’ പുറത്തിറക്കി. ഇത് കുഞ്ഞുങ്ങളുടെ വികാസം ശാസ്ത്രീയമായി വിലയിരുത്താനും ആവശ്യമായ പിന്തുണ നൽകാനും
രക്ഷിതാക്കളെയും അങ്കണവാടി പ്രവർത്തകരെയും സഹായിക്കും. കുരുന്നുകൾക്ക് ആരോഗ്യകരവും സമഗ്രവുമായ ഒരു ബാല്യം ഉറപ്പാക്കാനും, ഭാവിയിലേക്കുള്ള അവരുടെ വളർച്ചയ്ക്ക് അടിത്തറ പാകാനുമാണ് സർക്കാർ ഇടപെടൽ.
കരുത്തോടെ കേരളം- 49