ശബരിമല: സന്നിധാനത്ത് ഔഷധ കുടിവെള്ള വിതരണം പുരോഗമിക്കുന്നു. പരമ്പരാഗത പാതയില്‍ നീലിമല ടോപ്പ് മുതല്‍ സന്നിധാനം വരെയും വാഹനങ്ങള്‍ പോകുന്ന പാതയില്‍ ചരല്‍മേട് മുതല്‍ ജ്യോതിനഗര്‍ വരെയും 37 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതായി സന്നിധാനം അസിസറ്റന്‍്റ് എന്‍ജിനിയര്‍ സുനില്‍ കുമാര്‍ പറഞ്ഞു . ശബരീപീഠത്താണ് ബോയിലിങ് പ്ലാന്‍്റ് സ്ഥിതിചെയ്യുന്നത്. രണ്ട് പ്ലാന്റുകളിലായി പ്രതിദിനം 3000 ലിറ്റര്‍ ഔഷധവെള്ളമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചുക്ക്, പതിമുഖം, രാമച്ചംഎന്നിവ ചേര്‍ത്താണ് ഔഷധ കുടിവെള്ളം നിര്‍മ്മിക്കുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന കുടിവെള്ളം ശരംകുത്തി മുതല്‍ മരക്കൂട്ടം വരെയും ശരംകുത്തി മുതല്‍ ആയുര്‍വേദ ആശുപത്രി വരെയും പൈപ്പ് വഴിയാണ് എത്തിക്കുന്നത്. ഇങ്ങനെ പൈപ്പുവഴി വെള്ളം എത്തിക്കുന്ന 20 പോയിന്റുകളാണുള്ളത്. ബാക്കി പോയിന്‍്റുകളില്‍ ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയാണു ചെയ്യുന്നത്. 306 താല്‍കാലിക ജീവനക്കാരെയാണ് ഔഷധ കുടിവെള്ള വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. എസ്.ഒ. സതീശന്‍, ഓവര്‍സിയര്‍ ഇ.എസ്. പ്രമോദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍. 63 ദിവസം നീണ്ടുനില്‍ക്കുന്ന സീസണായി 8,45,000 രൂപയാണ് ദേവസ്വം ബോര്‍ഡ് വകയിരുത്തിയിരിക്കുന്നത്. ഭക്തര്‍ക്ക് തികച്ചും സൗജന്യമായാണു കുടിവെള്ളം വിതരണം ചെയ്യുന്നത്. മകരവിളക്ക് ആകുമ്പേഴേക്കും കൂടുതല്‍ ഔഷധ കുടിവെള്ള കൗണ്ടറുകള്‍ ആരംഭിക്കുമെന്നും അസിസറ്റന്‍്റ് എന്‍ജിനിയര്‍ വ്യക്തമാക്കി.