കൊല്ലം: കുടുംബങ്ങളിലെ സ്വത്ത് തര്‍ക്കം കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ അദാലത്തിലാണ് പരാമര്‍ശം. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കുടുംബ പ്രശ്‌നങ്ങളായിരുന്നു കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറെയും.

രണ്ടോ അതില്‍ കൂടുതലോ മക്കളുള്ള മാതാപിതാക്കള്‍ സ്വത്ത് വീതിക്കുന്നതിലെ അനുപാതമാണ് മുഖ്യ തര്‍ക്കവിഷയം. പ്രതീക്ഷയ്‌ക്കൊത്തവണ്ണം സ്വത്ത് ലഭിക്കാത്തവര്‍ പ്രായമായ അമ്മമാരുമായാണ് കമ്മീഷന് മുന്നില്‍ എത്തുന്നത്. ഈ പ്രവണത കൂടി വരികയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

മക്കളുടെ പേരില്‍ സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ സ്വന്തം പേരിലും കുറച്ച് വസ്തു സൂക്ഷിക്കണം. അതിന് കഴിയാത്ത സാഹചര്യത്തില്‍ വസ്തു പണയം വച്ച് കിട്ടുന്ന തുക നിക്ഷേപിച്ച് ലഭിക്കുന്ന പലിശയില്‍ നിന്ന് വരുമാനം കണ്ടെത്താം.

പിന്നീട് രക്ഷിതാക്കളുടെ കാലശേഷം ബാങ്കിന്റെ ബാധ്യത തീര്‍ക്കുന്ന മക്കള്‍ക്ക് സ്വത്തിന്റെ അവകാശവും ലഭിക്കും. വയോജന സംരക്ഷണ നിയമത്തിന്റെ ഭാഗമായി ഇത്തരമൊരു സംവിധാനമുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

82 പരാതികള്‍ പരിഗണിച്ചു. 15 എണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടുന്നതിനായും 63 പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റി.

ഡോ ഷാഹിദ കമാല്‍, അഡ്വ എം എസ് താര, കമ്മീഷന്‍ സി ഐ എം. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, അഡ്വക്കേറ്റുമാരായ ഹേമ ശങ്കര്‍, ജയ കമലാസനന്‍,  ആര്‍ സരിത  തുടങ്ങിയവര്‍ പങ്കെടുത്തു.