കാസർഗോഡ്: കേരള സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2025 ഓടുകൂടി സംസ്ഥാനം പൂര്‍ണ്ണമായും ക്ഷയരോഗ വിമുക്തമാക്കുന്നതിന്റെ മുന്നോടിയായി പിലിക്കോട് പഞ്ചായത്ത് പരിധിയില്‍ രണ്ടു വര്‍ഷമായി അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടില്ല എന്നും മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടര്‍ച്ചയായി ഉണ്ടായിട്ടില്ല തുടങ്ങിയ നേട്ടങ്ങള്‍ കൈവരിച്ചതിനാണ് അംഗീകാരം.
ക്ഷയരോഗം നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ആദ്യപടിയായി കാണുന്ന 2020 ഓടുകൂടി ക്ഷയ രോഗ മരണം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയരോഗ ബാധയുള്ളവരെ കണ്ടെത്തുവാനുള്ള പുതിയ കഫപരിശോധന രീതിക്കായി വളണ്ടിയര്‍മാരെ പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സിബിനാറ്റ് പരിശോധനാരീതി ഏറ്റവും ശാസ്{തീയമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെയും മറ്റും പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു .
ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാക്ഷ്യപ്പെടുത്തിയ പ്രശംസാപത്രം ജില്ലാ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ സി. സുകുമാരന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ക്ക് കൈമാറി.വൈസ് പ്രസിഡന്റ് ടി.വി. ശൈലജ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ ഓമന.ടി, സെക്രട്ടറി രമേശന്‍ .കെ ജെ.എച്ച് ഐമാരായ സി.വി.സുരേശന്‍, വിനോദ് ടി എന്നിവര്‍ പങ്കെടുത്തു.