തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണം കളക്ടറേറ്റിലെ മീഡിയ മോണിറ്ററിങ് സെല്ലിൽ 24 മണിക്കൂർ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സമൂഹ മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്‌സ് മെസേജുകൾ, ഇ-പേപ്പറുകൾ എന്നിവയിലെ പരസ്യങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമുണ്ട്. അനുമതിയില്ലാതെ തെരഞ്ഞെടുപ്പു പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്.
സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും പരസ്യം നൽകുന്നതിന് അനുബന്ധം – 28ൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നൽകണം. ടെലികാസ്റ്റ് ചെയ്യുന്നതിനു മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനു നൽകുന്ന പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന പ്രസ്താവനയും നൽകണമെന്നു കളക്ടർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളും പരസ്യങ്ങളും സംബന്ധിച്ച് ഇന്നലെ (15 മാർച്ച്) കളക്ടറേറ്റിൽ ചേർന്ന ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി വിശദമായി പരിശോധന നടത്തി. കമ്മിറ്റി അംഗങ്ങളായ എ.ഡി.എം. ടി.ജി. ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, മുതിർന്ന മാധ്യമ പ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ദൂരദർശൻ ന്യൂസ് എഡിറ്റർ എം. മുഹ്‌സീൻ എന്നിവർ പങ്കെടുത്തു. എം.സി.എം.സി. സർട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ 0471 2731300 എന്ന നമ്പറിൽ ബന്ധപ്പെടണം.