കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ നല്ല ജാഗ്രതയോടെയുള്ള ഇടപെടൽ ഉണ്ടാവണം. എല്ലായിടത്തും വാർഡ്തല സമിതികൾ രൂപീകരിക്കണം. വാർഡ് തല നിരീക്ഷണ സമിതികൾ വീടുകൾ സന്ദർശിച്ച് പൊതുവായ വിലയിരുത്തൽ നടത്തേണ്ടത് അനിവാര്യമാണ്. വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ മുനിസിപ്പാലിറ്റി – കോർപ്പറേഷൻ തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോർട്ട് ചെയ്യണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചാൽ മരണ നിരക്ക് കുറയ്ക്കാനാവും. ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമുണ്ട്. ഇതിന്റെ ഉത്തരവാദിത്വവും വാർഡ് തല സമിതികൾ ഏറ്റെടുക്കണം.

രോഗം ബാധിച്ചവർക്ക് വൈദ്യസഹായം എപ്പോൾ വേണം, ആശുപത്രി സേവനം എപ്പോൾ വേണം എന്നീ കാര്യങ്ങളിൽ വാർഡ് തല സമിതികൾക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിന്റെ പട്ടിക തയ്യാറാക്കണം. ആംബുലൻസ് തികയുന്നില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. ആരോഗ്യ, സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റും കരുതണം. ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങൾക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കിൽ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം. പൾസ് ഓക്‌സിമീറ്റർ , മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി എടുക്കും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വാർഡ് തല സമിതികൾക്ക് ആവശ്യമായ സഹായം അപ്പപ്പോൾ ലഭ്യമാക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയും. ശവശരീരം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള സഹായവും വാർഡ് തല സമിതികൾ നൽകണം. മുൻപ് വാങ്ങിയവരിൽ നിന്നും പൾസ് ഓക്‌സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂൾ ഉണ്ടാക്കാനും വാർഡ് തല സമിതികൾ നേതൃത്വം കൊടുക്കണം. വാർഡ് തല സമിതി അംഗങ്ങളെ കോവിഡ് പ്രതിരോധത്തിന്റെ മുൻ നിര പ്രവർത്തകരായാണ് കാണുന്നത്. 18 – 45 പ്രായത്തിലുള്ളവർക്ക് വാക്‌സിൻ നൽകുമ്പോൾ ഇവർക്ക് മുൻഗണന ഉണ്ടാവും. കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങൾ നടത്തണം. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ കഴിയണം.

വയോജനങ്ങൾ, കിടപ്പു രോഗികൾ, അശരണർ എന്നിവരുടെ പട്ടികയും വാർഡ്തല സമിതികൾ തയ്യാറാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.
പട്ടിണി വരാവുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണം. യാചകരും തെരുവുകളിൽ കഴിയുന്നവരുമുണ്ട്. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടൽ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകും. ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലയിൽ പ്രത്യേകം ശ്രദ്ധിക്കണം.
അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്. പോസിറ്റീവ് ആയവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റി പാർപ്പിക്കണം.

നിർമ്മാണപ്രവർത്തനം സർക്കാർ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളെ സൈറ്റിൽ തന്നെ താമസിപ്പിക്കണം. അല്ലെങ്കിൽ വാഹനത്തിൽ താമസ സ്ഥലത്തെത്തിക്കണം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പ് മേൽനോട്ടം വഹിക്കും. ഭക്ഷണകാര്യം തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഒരു ഗതാഗത പ്ലാൻ ഉണ്ടാവണം. ആംബുലൻസ് കൂടാതെ മറ്റു വാഹനങ്ങളെയും ഉപയോഗിക്കാൻ കഴിയണം.

ഒരു പഞ്ചായത്തിൽ അഞ്ച് വാഹനവും ഒരു നഗരസഭയിൽ പത്ത് വാഹനവും ഉണ്ടാകണം. വാർഡ് തല സമിതികളുടെ വശം പൾസ് ഓക്‌സിമീറ്റർ കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വാർഡ്തല സമിതിയുടെ കയ്യിൽ അഞ്ച് ഓക്‌സിമീറ്റർ എങ്കിലും കരുതുന്നത് നല്ലതാണ്.
സ്വകാര്യ ക്‌ളിനിക്കുകളിൽ ചിലതെല്ലാം കോവിഡ് പ്രോട്ടോക്കോളുകൾ ശരിയായ രീതിയിൽ പാലിക്കാതെ പ്രവർത്തിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്. കോവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകൾ ശേഖരിക്കുന്ന കാര്യത്തിലും, തിരക്കുകൾ നിയന്ത്രിക്കുന്ന കാര്യത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടാകരുത്. അത്തരത്തിലുള്ള പ്രവണതകളെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കർശനമായ നിയമനടപടികൾ അത്തരം സ്ഥാപനങ്ങൾ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.