വട്ടിയൂർക്കാവിൽ സാംസ്‌കാരിക വകുപ്പ് സ്ഥാപിച്ച ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം സമ്പൂർണ്ണ ഡിജിറ്റൈസേഷനോടുകൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ന്യൂഡൽഹി നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷനിൽ ആർട്ട് അപ്രീസിയേഷനിലും മ്യൂസിയോളജിയിലും അക്കാദമിക് കോഴ്സുകൾ നൃത്തമ്യൂസിയം കേന്ദ്രമാക്കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചേർന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സാംസ്‌ക്കാരികമന്ത്രി.

കേരളനടനം ഉൾപ്പെടെ കേരളീയ നൃത്തകലകളുടെ മികവിന്റെ കേന്ദ്രമായി നടനഗ്രാമത്തെ വികസിപ്പിക്കും. സർക്കാരിന്റെ നൂറ് ദിനപരിപാടികളിലുൾപ്പെടുത്തി കരകൗശല വസ്തുക്കളുടെ നിർമാണത്തിനും വിപ ണനത്തിനും സ്ത്രീകൾക്ക് നടനഗ്രാമത്തിൽ പരിശീലനം നൽകും. 30 സ്ത്രീകൾക്ക് പരിശീലനം ജൂലായ് ആദ്യവാരം തുടങ്ങും. ഇതിനായി ആർട്ട് ആൻറ് ക്രാഫ്ട് – കേരളം എന്ന പദ്ധതി നടപ്പിലാക്കുകയാണ്.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയ കേന്ദ്രമായി നടനഗ്രാമത്തെ അഞ്ചു വർഷം കൊണ്ട് ഉയർത്താനുള്ള പദ്ധതിരേഖ തയ്യാറാക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചതായും സജി ചെറിയാൻ അറിയിച്ചു.