ഫുട്‌ബോള്‍ മൈതാനത്തിന്റെ പ്രവൃത്തി 70 ശതമാനം പൂര്‍ത്തിയായി

മലപ്പുറം: താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കുന്ന 10 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ പ്രകൃതിദത്ത ഫുട്‌ബോള്‍ മൈതാനത്തിന്റെയും കിഴക്ക് ഭാഗത്തെ പവലിയന്റെയും 70 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി. സ്വിമ്മിങ് പൂളിന്റെ നിര്‍മ്മാണ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. ഡ്രൈനേജ് സംവിധാനം, ഫ്‌ള്ഡ് ലൈറ്റ്, ഓട്ടോ മാറ്റിക് സ്പ്ലിംങ്കര്‍ എന്നിവ അടങ്ങിയതാണ് സ്റ്റേഡിയത്തിലെ പ്രകൃതിദത്ത പുല്‍മൈതാനം.

കിഴക്ക് ഭാഗത്തെ ഗ്യാലറിയോടനുബന്ധിച്ച് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ റൂം, മെഡിസിന്‍ റൂം, പ്ലയേഴ്‌സ് റൂം, മീഡിയ റൂം തുടങ്ങി സ്‌പോര്‍ട്‌സ് ഹബ്ബിന് വേണ്ട സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തെ ഗ്യാലറിയ്ക്ക് കീഴിലായി ആറ് ക്ലാസ് റൂം,  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. പരിശീലനത്തിനായി 100 മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള സിന്തറ്റിക് ട്രാക്കും ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് സൗകര്യവും സ്റ്റേഡിയത്തിലുണ്ട്. സ്വിംമ്മിങ് പൂളിന് അനുബന്ധമായി ഡ്രസ് റൂം, ഓഫീസ്, പമ്പ് ഹൗസ്, ടോയ്‌ലറ്റ് ബ്ലോക്ക് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കുമെന്നും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

കാട്ടിലങ്ങാടി ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിലെ മൈതാനവും അനുബന്ധ സ്ഥലവും ഏറ്റെടുത്താണ് സ്റ്റേഡിയം നിര്‍മ്മാണം. മുന്‍ സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളോടനുബന്ധിച്ചാണ്  താനൂരില്‍ 10 കോടി രൂപയുടെ അന്താരാഷ്ട്ര സ്റ്റേഡിയം അനുവദിച്ചത്. കിഡ്‌ക്കോ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വിജിത്ത് കെ വിജയന്റെ മേല്‍നോട്ടത്തിലാണ് സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നത്.