പാലക്കാട്‌: ക്ഷീര വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ആരംഭിച്ച കിടാരിപ്പാര്‍ക്കുകള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയത് 257 പശുക്കളെ. കൂടുതല്‍ പാല്‍ ഉത്പാദന ശേഷിയും പ്രതിരോധ ശേഷിയുമുള്ള നല്ലയിനം പശുക്കളെ ഇടനിലക്കാരില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി കര്‍ഷകര്‍ക്ക് കൈമാറുന്നതിനാണ് 2020 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍  മൂലത്തറയിലും കുമരന്നൂരിലും കിടാരി പാര്‍ക്കുകള്‍  ആരംഭിച്ചത്. മൂലത്തറ കിടാരി പാര്‍ക്കില്‍ നിന്ന് 113 പശുക്കളും കുമരന്നൂരില്‍ നിന്ന് 144 പശുക്കളുമാണ് ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചത്. സംസ്ഥാനത്തെ നാല് കിടാരി പാര്‍ക്കുകളില്‍ മറ്റു രണ്ടെണ്ണം തിരുവനന്തപുരത്തും കാസറഗോഡുമാണ്.

കൃഷ്ണഗിരി, കരൂര്‍, ഉടുമല്‍പേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്ന് എച്ച്.എഫ്, ജേഴ്സി, എച്ച്.എഫ് ക്രോസ്, ജേഴ്സി ക്രോസ് എന്നീ ഇനങ്ങളില്‍പെട്ട പശുക്കളെയാണ് കിടാരി പാര്‍ക്കിലേക്ക് വാങ്ങുന്നത്. പാര്‍ക്കില്‍ എത്തിക്കുന്ന കിടാരികളെ ഏഴു ദിവസത്തേക്ക് ക്വാറന്റൈനില്‍ പാര്‍പ്പിച്ച്  ഇന്‍ഷ്വര്‍ ചെയ്ത് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകളും നല്‍കുന്നുണ്ട്. പച്ച പുല്ല്, വൈക്കോല്‍, കാലിത്തീറ്റ, കാല്‍സ്യം പൗഡര്‍, ഗോതമ്പ് തവിട്, ചോളത്തവിട് എന്നിവയാണ് കാലികള്‍ക്ക് നല്‍കുന്നത്.

പാര്‍ക്കുകളില്‍ വില്‍ക്കുന്നത് കിടാരികളെയും കുഞ്ഞുള്‍പ്പെടെയുള്ള പശുക്കളെ

കിടാരികള്‍, ആദ്യ പ്രസവത്തിനു ശേഷം കുഞ്ഞ് ഉള്‍പ്പെടെയുള്ള പശുക്കള്‍ എന്നിവയെയാണ് പാര്‍ക്കുകളില്‍ വില്‍പ്പന നടത്തുന്നത്. 20,000 രൂപ മുതല്‍ വിലയുള്ള കിടാരികളും 60,000 രൂപ മുതല്‍ വിലയുള്ള പശുക്കളുമാണ് ഇവിടെ വില്‍പ്പനയ്ക്കുള്ളത്. 14 മുതല്‍ 25 ലിറ്റര്‍ വരെ പ്രതിദിനം പാലു ലഭിക്കുന്ന പശുക്കളുണ്ട്. കുമരന്നൂര്‍, മൂലത്തറ ക്ഷീരസംഘങ്ങള്‍ക്കാണ് പാര്‍ക്കുകളുടെ മേല്‍നോട്ട ചുമതല. രണ്ടു പാര്‍ക്കുകളിലും മൂന്നേക്കറോളം വീതം സ്ഥലത്ത് തീറ്റപ്പുല്‍ കൃഷിയുമുണ്ട്. പുല്ല് അരിയാനും പശുക്കളുടെ പരിപാലനത്തിനുമായി സംഘങ്ങളുടെ നേതൃത്വത്തില്‍ നാലു തൊഴിലാളികള്‍ വീതം പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിടാരികളെ ആവശ്യപ്പെട്ട് ആളുകളെത്തുന്നുണ്ടെന്ന് മൂലത്തറ ക്ഷീരസംഘം സെക്രട്ടറി സുരേഷ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ വഴി വാങ്ങുന്ന പശുക്കള്‍ക്ക് അധികതുക ഈടാക്കുന്നതും രോഗബാധയുള്ളതും പ്രതീക്ഷിക്കുന്ന പാല്‍  ലഭിക്കാത്തതും ക്ഷീര കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ കൂടിയാണ് ക്ഷീര വികസന വകുപ്പിന് കീഴില്‍ കിടാരി പാര്‍ക്കുകള്‍ തുടങ്ങിയത്. ഇവിടെ എത്തിക്കുന്ന പശുക്കളെ കൃത്യമായ പരിശോധിച്ച് രോഗബാധയില്ലെന്നും ലഭിക്കുന്ന പാലിന്റെ അളവും ഉറപ്പാക്കിയ ശേഷമാണ് കര്‍ഷകര്‍ക്ക് കൈമാറുന്നത്.

ഇടനിലക്കാര്‍ ഈടാക്കുന്ന അമിത വിലയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒറ്റയ്ക്ക് എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാഹനക്കൂലിയും ഒഴിവാകുന്നതിനാല്‍ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് പശുക്കളെ കിടാരി പാര്‍ക്കുകള്‍ വഴി ലഭിക്കുന്നുണ്ടെന്ന് കുമരന്നൂര്‍  ക്ഷീരസംഘം സെക്രട്ടറി ശോഭന പറഞ്ഞു. കര്‍ഷകര്‍ക്ക് നേരിട്ട് വന്ന് പശുക്കളെ കാണാനും ലഭിക്കുന്ന പാലിന്റെ അളവ് ഉള്‍പ്പെടെ ഉറപ്പുവരുത്തി തിരഞ്ഞെടുക്കാനുള്ള സൗകര്യവും പാര്‍ക്കുകളിലുണ്ട്.

പശുക്കളെ വാങ്ങേണ്ടവര്‍ക്ക് നേരിട്ട് എത്താം

പശുക്കളെ വാങ്ങേണ്ടവര്‍ക്ക് പാലക്കാട്- മീനാക്ഷിപുരം റോഡിലുള്ള മൂലത്തറ കിടാരി പാര്‍ക്കിലോ പാലക്കാട്- ചിറ്റൂര്‍ – പൊള്ളാച്ചി റോഡില്‍ വണ്ണാമട ഹൈസ്‌കൂളിന് സമീപത്തുള്ള കുമരന്നൂര്‍ കിടാരി പാര്‍ക്കിലോ നേരിട്ടെത്തി വാങ്ങാം. മൂലത്തറ പാര്‍ക്ക് :8547401126, 9447422891. കുമരന്നൂര്‍ പാര്‍ക്ക് :7293312241, 04923273173. എന്നീ നമ്പറുകളിലണ് ബന്ധപ്പെടേണ്ടത്.