ഇടുക്കി: കയ്യേറ്റവും കുടിയേറ്റവും ഒരു പോലെ കാണുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇരട്ടയാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഭൂരഹിതരെ മണ്ണിന്റെ ഉടമകളാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

ജില്ലയില്‍ സങ്കീര്‍ണമായ ഭൂമി പ്രശ്നങ്ങളുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹരിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഭൂമി സംബന്ധമായ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തേണ്ടതുണ്ടെങ്കില്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നേതൃത്വപരമായ പങ്കു വഹിക്കും.

ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങളെ മണ്ണിന്റെ ഉടമകളാക്കുക എന്നത് സര്‍ക്കാരിന്റെ നിര്‍ബന്ധിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ മാറ്റി നിര്‍ത്തിപ്പെട്ടവരും അവഗണിക്കപ്പെടുന്നവരായ ജന വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ച എന്നോണം കൃത്യതയോടെയും വ്യക്തതയോടെയും സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പിലാക്കും.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഓരോ വില്ലേജ് ഓഫീസും സ്മാര്‍ട്ട് ആക്കുന്നതിനായി 807 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥരും സര്‍ക്കാരിനൊപ്പം ഉയര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വില്ലേജ് ഓഫീസ് സേവനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നടപ്പിലാക്കുന്നത്. ഇപ്പോള്‍ നടത്തുന്ന പട്ടയ വിതരണം 57 ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ കാലോചിതമായ തുടര്‍ച്ചയാണ്. ഭൂരഹിതരായ പ്രാക്തന ഗോത്ര വിഭാഗം, നിരാലംബര്‍ എന്നിവരെ ഭൂവുടമകളാക്കാന്‍ ആവശ്യമായ ചട്ടങ്ങള്‍ ആവിഷ്‌കരിച്ചാണ് പട്ടയ വിതരണം നടപ്പിലാക്കുന്നത്.

1660 വില്ലേജ് ഓഫീസര്‍മാരായി നേരിട്ട് സംസാരിക്കാന്‍ സാധിച്ചു. അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനും സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. 3 മാസം കൂടുമ്പോള്‍ ഇവരുമായി കൃത്യമായ കൂടിക്കാഴ്ച നടത്തും. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആക്കാന്‍ ശ്രദ്ധയോടെ ശ്രമിക്കുന്നുണ്ട്. 87 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി.

കോര്‍സ് എന്ന സാങ്കേതിക വിദ്യയിലൂടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കും. ഇടുക്കിയില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട ഒരു ഓഫീസും നിര്‍ത്തലാക്കില്ലെന്നു മന്ത്രി പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എവിടെ നിയമ ഭേദഗതി വേണമെന്ന് കണ്ടെത്തിയ ശേഷം മാറ്റങ്ങള്‍ ആവിഷ്‌കരിക്കും.

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉറപ്പു വരുത്തുന്നതിനായി എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും ഏകീകൃത നിറം കൊണ്ടുവരും. സംസ്ഥാനത്തെ 300 വില്ലേജ് ഓഫീസുകള്‍ക്കു പുതിയ നിര്‍മാണത്തിന് കേരള പിറവി ദിനത്തില്‍ തുടക്കമിടുമെന്നും റവന്യം മന്ത്രി അറിയിച്ചു.

യോഗത്തില്‍ എംഎം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇരട്ടയാര്‍ പദ്ധതിയുടെ ഭാഗത്ത് പത്ത് ചെയിന്‍ പട്ടയം കൊടുക്കാന്‍ കഴിഞ്ഞത് ഇവിടത്തെ ജനങ്ങള്‍ക്കു ലഭിക്കുന്ന പ്രധാന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നല്‍കുന്നത് മാത്രമല്ല, എല്ലാവര്‍ക്കും സേവനം നല്ല രീതിയില്‍ ലഭ്യമാകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ച വെയ്ക്കുന്നതെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

റവന്യു രേഖകള്‍ കൃത്യമായി വെയ്ക്കുന്നതിനും സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും സ്മാര്‍ട്ട് വിളേജുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. ഓരോ ജില്ലയിലെയും പ്രശ്നം ഗൗരവമായി എടുക്കുന്ന റവന്യു മന്ത്രിയെ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അഭിനന്ദിച്ചു.

ഈ മന്ത്രി സഭയുടെ കീഴില്‍ ഇടുക്കിയിലെ ജനങ്ങള്‍ സംരക്ഷിതരായിരിക്കും.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് ജനക്ഷേമ പ്രവര്‍ത്തനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴില്‍ കെ രാജന്‍ മന്ത്രി ആയിരിക്കുമ്പോള്‍ ഇടുക്കിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയായിരുന്നു. എംഎല്‍എ മാരായ എം.എം മണി, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് കുട്ടി കണ്ണമുണ്ടയില്‍, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജിന്‍സണ്‍ വര്‍ക്കി, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.എന്‍ മോഹനന്‍, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, എഡിഎം ഷൈജു പി ജേക്കബ്, തഹസീല്‍ദാര്‍ നിജു കുര്യന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ കെകെ ശിവരാമന്‍, ലാലിച്ചന്‍ വെള്ളക്കട, തങ്കച്ചന്‍ നടയ്ക്കല്‍, ജോബി കണ്ണമുണ്ടയില്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.