2022-23 വര്‍ഷം വ്യവസായ വകുപ്പ് സംരംഭ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഒരു ലക്ഷം ചെറുകിട, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. കാസര്‍കോട് ജില്ലയില്‍ ആരംഭിക്കേണ്ട 6000 സംരംഭങ്ങളില്‍ ആദ്യ സംരംഭം അനന്തപുരം വ്യവസായപാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംരംഭകയായ അനിത രാജീവന്‍ ആരംഭിച്ച ഫിനിക്സ് ഫേകാഡ് സിസ്റ്റമാണ് ജില്ലയിലെ ആദ്യ സംരംഭം.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 50 മുതല്‍ 250 വരെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വ്യവസായ വകുപ്പ മുന്നോട്ട് പോകുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസായ വകുപ്പ് നിയമിച്ച് വകുപ്പിന്റെ പരിശീലനം ലഭിച്ച 45 ഇന്റേണുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക, അതാത് പ്രദേശത്തെ വിഭവങ്ങള്‍ക്കും ജനങ്ങള്‍ക്കും അനുസൃതമായ സംരംഭങ്ങള്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുക തുങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുക. 2023 മാര്‍ച്ച് 31നകം ജില്ലയില്‍ 6000 പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.സജിത്ത് കുമാര്‍ പറഞ്ഞു.

അഭ്യസ്ത വിദ്യരായ സംരംഭകര്‍ക്ക് പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തിയവരെയും സംഘങ്ങളെയും സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്ക് മാത്രമായി ഏഴ് പുതിയ സ്‌കീമുകളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സംരംഭകര്‍ക്കായി ബോധവത്ക്കരണം നല്‍കും. താല്‍പര്യമുള്ള സംരംഭകര്‍ക്ക് ലോണ്‍, ലൈസന്‍സിങ്, സബ്സിഡി മേളകള്‍ നടത്തും. ജില്ലയിലെ വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കുമെന്നും ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ. സജിത്ത് കുമാര്‍ പറഞ്ഞു.