നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ പുതുതായി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ കേരളത്തിന്റെ തൊഴിൽ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. മൗലികമായി മനുഷ്യന് ആവശ്യമുള്ളതെല്ലാം നിർവഹിക്കുന്നതിൽ രാജ്യത്തിനു മാതൃകയാകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും തൊഴില്ലായ്മകൂടി പരിഹരിക്കപ്പെടുന്നതോടെ ലോകത്തെ വികസിത നാടുകൾക്കൊപ്പം നിൽക്കാൻ കഴിയുന്ന നിലയിലേക്കു സംസ്ഥാനം മാറുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തു ലക്ഷക്കണക്കിനു പേർ എംപ്ലോയ്മെന്റ് എസ്‌ക്ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായാണ് അഞ്ചു വർഷംകൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യർക്കു തൊഴിൽ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ഒരു വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന ലക്ഷ്യം യാഥാർഥ്യമാകുന്നതോടെ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ തൊഴിൽ സാഹചര്യമാകണം ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടേണ്ടത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ സംസ്ഥാനത്ത് ഉടൻ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ തയാറായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1000 ജനസംഖ്യയ്ക്ക് അഞ്ച് എന്ന രീതിയിൽ പുതിയ തൊഴിൽദാതാവായി പ്രവർത്തിക്കണം. ഇവയെല്ലാം പ്രാവർത്തികമാകുന്നതോടെ സംസ്ഥാനത്തെ തൊഴില്ലായ്മ പൂർണമായി ഇല്ലാതാക്കപ്പെടും.
ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന പദ്ധതി രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണെന്നു മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും ആവശ്യകത മനസിലാക്കി സുസ്ഥിരമായ രീതിയിലുള്ള സംരംഭകത്വ വികസനമാണ് ഇതുവഴി യാഥാർഥ്യമാക്കേണ്ടത്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട സ്ഥിതി മുൻപുണ്ടായിരുന്നു. നിരാശപ്പെട്ട് സംരംഭം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. സംരംഭകർക്ക് ആവശ്യമായതെന്താണോ അത് അങ്ങോട്ട് എത്തിക്കാനാകണമെന്നതാണു സർക്കാരിന്റെ നയം. ഇതിനായി പഞ്ചായത്തുകൾതോറും ഇന്റേണുകളെ നിയോഗിച്ചിട്ടുണ്ട്. സംരംഭം ആരംഭിക്കുന്നതുമുതൽ ലോൺ, സബ്സിഡി തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഇവർ സംരംഭകനെ സഹായിക്കും. സർക്കാരിന്റെ വിവിധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഇവർ സംരംഭകർക്കു പൂർണ പിന്തുണ നൽകും. സംരംഭകർക്ക് തദ്ദേശ സ്ഥാപനങ്ങൾതോറും കയറിയിറങ്ങേണ്ട സ്ഥിതി ഇനി ഉണ്ടാകില്ല.
തൊഴിലിനായി ആളുകൾ സർക്കാരിലേക്കും മറ്റു മേഖലകളിലേക്കുമൊക്കെ അന്വേഷിച്ചു നടക്കുന്ന കാലവും അവസാനിക്കാൻപോകുകയാണെന്നു മന്ത്രി പറഞ്ഞു. തൊഴിൽ അന്വേഷകരെ അന്വേഷിച്ച് അവരുടെ വീടുകളിലേക്കു പോകുന്ന പുതിയ പദ്ധതി മേയ് എട്ടിന് ആരംഭിക്കും. കുടുംബശ്രീയുടെ ഓക്സിലയറി ഗ്രൂപ്പ് അംഗങ്ങൾ കേരളത്തിലെ മുഴുവൻ വീടുകളിലും കയറി 18 മുതൽ 59 വയസ് വരെയുള്ളവരുടെ വിവര ശേഖരണം നടത്തും. ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്ന പദ്ധതിയിൽ ഇങ്ങനെയുള്ള നിരവധി ആളുകൾക്കു തൊഴിൽ നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തുടങ്ങാൻ കഴിയുന്ന പുതിയ സംരംഭങ്ങളുടെ സാധ്യതകൾ രൂപപ്പെടുത്താൻ അതതു തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയണമെന്നു ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത്തലത്തിൽ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംരംഭം തുടങ്ങാനെത്തുന്നവർക്കു പൂർണ സഹായം നൽകാൻ ഓരോ പഞ്ചായത്തുകളിലും ഇന്റേണുകളെ നിയോഗിച്ചിട്ടുണ്ട്. സഹായം നൽകുക എന്നതിനപ്പുറത്തക്ക് സംരംഭകരെ തേടി ഇറങ്ങുകയാണ് ഇവർ. ഇതിന്റെ ഭാഗമായി ഈ മാസം എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും സംരംഭകരുടെ സംഗമം സംഘടിപ്പിക്കും. ഇതുവഴി സംരംഭകർക്കിടയിൽ പദ്ധതിയെക്കുറിച്ചു പൊതുബോധം സൃഷ്ടിക്കാനാകും.  ജൂണിൽ ലൈസൻസ്, ലോൺ മേളകൾ സംഘടിപ്പിക്കും. നാലു ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനാണു സർക്കാർ ശ്രമം. സംരംഭക വർഷം പദ്ധതിക്കായി 120 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സംരംഭകരുടെ ഉത്പന്നങ്ങൾക്കു ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് നൽകാനാണ് ഉദ്ദേശിക്കുന്നത്. സഹകരണ വകുപ്പുമായി സഹകരിച്ച് പ്രധാന കേന്ദ്രങ്ങളിൽ സൂപ്പർ മാർക്കറ്റ് ചെയിൻ സ്ഥാപിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പള്ളിച്ചൽ രമ്യ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൻ രാധാകൃഷ്ണൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി. മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ. മനോജ്, വാർഡ് മെമ്പർ എസ്.ആർ. അനുശ്രീ, വ്യവസായ – വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, അഡിഷണൽ ഡയറക്ടർ കെ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.