സാംസ്‌ക്കാരിക വൈവിധ്യങ്ങളും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിയ എന്റെ കേരളം പ്രദര്‍ശനമേള സമാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതനാനത്ത് നടന്ന ഹൈടെക് മേള സന്ദര്‍ശകര്‍ക്കെല്ലാം പുതുമയുള്ള അനുഭവമായി. അതിവിപുലമായ മുന്നൊരുക്കത്തോടെ ജില്ല കണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണന കാര്‍ഷിക ഭക്ഷ്യമേളയില്‍ ഏഴു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസവും ആയിരങ്ങളെത്തിയിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളും ഒരോ വകുപ്പും നല്‍കുന്ന സേവനങ്ങളെയും അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് എന്റെ കേരളം പ്രദര്‍ശനമേള അവസരമൊരുക്കി. കാര്‍ഷിക മേള, സെമിനാറുകള്‍, ഭക്ഷ്യമേള തുടങ്ങി വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിയ എന്റെ കേരളം മേളയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. പതിവ് പ്രദര്‍ശന മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി കൈരളിയുടെ ചെറുപതിപ്പാണ് മേളയില്‍ സൃഷ്ടിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തിയ മേളയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.

സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മരുന്ന് വിതരണവും അക്ഷയ സേവനങ്ങളും തുടങ്ങി ജനോപകാരപ്രദമായ സേവനങ്ങള്‍ വിവിധ സ്റ്റാളുകളില്‍ ഒരുക്കിയിരുന്നു. നൂതന കൃഷി രീതികളും പരമ്പരാഗത രീതികളും ഒരു പോലെ പരിചയപ്പെടുത്തുന്ന എന്റെ കേരളത്തിലെ കാര്‍ഷിക മേളയും ഏവരെയും ആകര്‍ഷിച്ചു. നൂറോളം വില്‍പ്പന സ്റ്റാളുകള്‍ ഉള്‍പ്പെടെ 180 ലേറെ സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരുന്നത്. വിനോദ സഞ്ചാര വകുപ്പും ഉത്തരവാദിത്ത ടൂറിസവും ചേര്‍ന്നൊരുക്കിയ കേരളീയ ടൂറിസം അനുഭവങ്ങളുടെ വിശാലമായ സ്റ്റാളാണ് ഏവരെയും കവാടത്തില്‍ തന്നെ വരവേറ്റത്.

കേരളത്തിന്റെ സ്വന്തം ഗ്രാമഭംഗി വരച്ചിടുന്ന ഈ സ്റ്റാള്‍ ഏവരെയും ആകര്‍ഷിച്ചു. ഇതിനോട് തുടര്‍ച്ചയായാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം പ്രദര്‍ശനം ഒരുക്കിയത്. കേരളം നടന്നു വന്ന ചരിത്ര വഴിയിലൂടെയുള്ള സഞ്ചാരമായിരുന്നു ഈ സ്റ്റാള്‍. മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങി ഇന്നലെകളില്‍ നിന്നും തുടങ്ങിയ മുന്നേറ്റങ്ങളെല്ലാം ആകര്‍ഷകമായ ഈ സ്റ്റാളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണം. എല്‍.ഇ.ഡി വാളുകളില്‍ തത്സമയ പ്രദര്‍ശനങ്ങളും ഇവിടെയുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായി കെ.റെയില്‍ ഓഗ്മെന്റല്‍ റിയാലിറ്റി ഷോയും കിഫ്ബിയുടെ ബിഗ് സ്‌കീനില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ നേര്‍ക്കാഴ്ചകളുമുണ്ടായിരുന്നു.

ഇതിനോട് തുടര്‍ച്ചയായാണ് രണ്ട് പവലിയനുകളിലായി സ്റ്റാളുകള്‍ ക്രമീകരിച്ചിരുന്നത്. പോലീസ്, അന്ഗിശമന സേന തുടങ്ങി എല്ലാ വകുപ്പുകളും പ്രദര്‍ശനവും ബോധവത്കരണവുമായി മേളയില്‍ അണിനിരന്നിരുന്നു. പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനില്‍ ആധുനിക സംവിധാനങ്ങളും ഹൈടെക് സാങ്കേതികതയും മേളയുടെ ആകര്‍ഷണീയമായിരുന്നു.

വിഷയവൈവിധ്യങ്ങളില്‍ സെമിനാറുകള്‍

ഏഴു ദിവസങ്ങളിലായി കാലിക പ്രസക്തമായി പത്ത് സെമിനാറുകളാണ് എന്റെ കേരളം പ്രദരര്‍ശന മേളയില്‍ നടന്നത്. വിവിധ വകുപ്പുളുടെ നേതൃത്വത്തില്‍ നടന്ന സെമിനാറുകള്‍ വിഷയാവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ജില്ലയുടെ വികസനം മുതല്‍ വിദ്യാഭ്യാസം വരെയുള്ള നിരവധി വിഷയങ്ങളില്‍ അതത് മേഖലകളില്‍ വിദഗ്ധരായവരാണ് വിഷയാവതരണം നടത്തിയത്.

പോലീസിന്റെ സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും, തദ്ദേശ വകുപ്പിന്റെ വയനാട് പ്രൃകൃതി സംരക്ഷണവും , നഗര ഗ്രാമാസൂത്രണവും, കൃഷി വകുപ്പിന്റെ പച്ചക്കറി കൃത്യതാ കൃഷി, ദേശീയ സമ്പാദ്യ പദ്ധതി, സമഗ്ര ശിക്ഷാകേരളം, മൃഗസംരക്ഷണവകുപ്പ്, ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ് , ചരക്ക് സേവന നികുതി വകുപ്പ് തുടങ്ങിയവരുടെ സെമിനാറുകള്‍ മാറുന്ന വയനാടിനും സമൂഹത്തത്തിനും വഴികാട്ടിയായി മാറി. പ്രതിദിനം രണ്ട് സെഷനുകളായി നടന്ന സെമിനാറുകള്‍ തുറന്ന ചര്‍ച്ചയുടെയും വേദിയായി മാറുകയായിരുന്നു. ഭാവി വയനാടിന്റെ വികസന കാഴ്ചപ്പാടുകള്‍ ഉരുത്തിരിയുന്ന പഠനങ്ങള്‍ കൂടിയായിരുന്നു സെമിനാറുകളില്‍ ഉരുത്തിരിഞ്ഞത്.

മനം നിറച്ച് കലയുടെ മേളങ്ങള്‍

എന്റെ കേരളം കലാവേദിയും ആസ്വാദകരുടെ മനം നിറച്ചു. നിറഞ്ഞ സദസ്സിന് സാക്ഷ്യമായാണ് ദിവസവും കലാപരിപാടികള്‍ അരങ്ങേറിയത്. ഗസലുകളുടെയും മെലഡികളുടെയും തോഴനായ ഷഹബാസ് അമന്റെ സംഗീത നിശയോടെയായിരുന്നു സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായത്. നാടന്‍ പാട്ടുകളുടെയും പാരമ്പര്യ കലകളുടെയും സംഗമവേദിയായും വേദി മാറി. ഉണര്‍വ്വ് നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും, വിനോദ കോവൂര്‍ ഹാസ്യ സംഗീത വിരുന്ന്, ഫാസില ബാനു മാപ്പിള കലാസന്ധ്യ, മുള സംഗീതവുമായി മലമുഴക്കി, ഇന്ത്യന്‍ ദേശീയതയുടെ സന്ദേശമായി വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്ത രൂപങ്ങള്‍ വേദിയിലെത്തി.

ആഫ്രിക്കന്‍ പാരമ്പര്യമുള്ള സിദ്ധി ധമാല്‍ നര്‍ത്തകരുടെ പ്രകടനം സദസ്സിനെ അമ്പരപ്പെടുത്തുന്നതായിരുന്നു. ജില്ലയില്‍ ആദ്യമായാണ് ഇവര്‍ നൃത്തരൂപം അവതരിപ്പിച്ചത്. സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും അവതരിപ്പിച്ച സൂഫി സംഗീതവും വയനാടി്‌ന് പുതുമയുള്ളതായിരുന്നു. സംഗീത ലയ സാന്ദ്രമായിരുന്നു ഈ സായാഹ്നം. സമാപന ദിവസം കണിയാമ്പറ്റ ചില്‍ഡ്്രന്‍സ് ഹോമിലെ കു്ട്ടികളുടെ യോഗാ ഡാന്‍സും ജീവനക്കാരുടെ കലാപരിപാടികളുമുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ എ.ഗീത അടക്കമുള്ളവര്‍ ഈ വേദിയില്‍ കലാപരിപാടികളുമായി എത്തിയിരുന്നു.

തനത് ഉത്പന്നങ്ങളുടെ വിപണി
35 ലക്ഷങ്ങളുടെ വരുമാനം

എന്റെ കേരളം വിവിധ വകുപ്പുകളുടെയും കൂടുംബശ്രീയുടെയും വില്‍പ്പന സ്റ്റാളുകളില്‍ ലക്ഷങ്ങളുടെ വരുമാനം. 35 ലക്ഷത്തോളം രൂപയുടെ വില്‍പ്പന വരുമാനമാണ് വിവിധ സ്റ്റാളുകളില്‍ നിന്നും ലഭിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള തനത് ഉത്്പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി മേളയില്‍ എത്തിയത്. പരമ്പരാഗത കുടില്‍ വ്യവസായ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള സംരംഭകരുടെ വില്‍പ്പന വിറ്റുവരവ് ഏഴു ദിവസത്തിനുള്ളില്‍ പതിനഞ്ച് ലക്ഷം രൂപ മറികടന്നു.

കാട്ടുതേന്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ ശ്രേണിയില്‍ ജില്ലയില്‍ നിന്നും മാത്രമുള്ളവര്‍ക്ക് വേണ്ടി മാത്രമായിരുന്നു സ്റ്റാളുകളില്‍ സജ്ജീകരിച്ചിരുന്നത്. കുടുംബശ്രീ ഫുഡ് കോര്‍്ട്ടില്‍ നിന്നും തനത് ഭക്ഷണ വൈവിധ്യങ്ങളുടെ വില്‍പ്പനയില്‍ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ നേട്ടം കൊയ്തു. പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ഭക്ഷ്യമേളയില്‍ നിന്നും വരുമാനമുണ്ടായത്. ഒന്നര ലക്ഷത്തോളം രൂപ കാര്‍ഷിക മേളയിലെ സ്റ്റാളുകളില്‍ നിന്നും വരുമാനമുണ്ടായി. പ്രീയദര്‍ശിനി വിശ്വാസ ഗോള്‍ഡ് ചായപ്പൊടിയും സ്റ്റാളില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു