ലിംഗ വിവേചനം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വനിതാ ശിശുവികസനവകുപ്പ് സംഘടിപ്പിച്ച ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങളായിട്ടും ഇപ്പോഴും എന്തുകൊണ്ടാണ് ലിംഗനീതിയെന്ന് നാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.

ലിംഗനീതിയും വികസനവും വനിതകളെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് സ്ത്രീയേയും പുരുഷനേയും ഒരുപോലെ ബാധിക്കുന്നു. ആ തിരിച്ചറിവാണ് ഉണ്ടാകേണ്ടതെന്നും, അതുണ്ടായാല്‍ മാത്രം മതി സമൂഹത്തിന്റെ വികസനത്തിനെന്നും കളക്ടര്‍ പറഞ്ഞു. ലിംഗനീതി എന്നത് ഔദാര്യമല്ല. ഇപ്പോഴും നിര്‍ഭയത്തോടെ ഞാന്‍ ആരാണ് എന്ന് വിളിച്ച് പറയാന്‍ എത്ര സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. ലിംഗവിവേചനം നാം വീട്ടില്‍ നിന്നേ ആരംഭിക്കുന്നുവെന്നും അതിന് ആദ്യം മാറ്റം വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.