തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകർക്കു വർഷം മുഴുവൻ സബ്സിഡി നൽകാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതൽ സബ്‌സിഡി നൽകി തുടങ്ങുമെന്നും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ആര്യനാട് കച്ചേരിനടയിലെ മിൽമ പാർലറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. കൂടാതെ ക്ഷീരദിനത്തിൽ പതിനായിരം കർഷകർക്ക്  വായ്പ  അനുവദിച്ചെന്നും ക്രെഡിറ്റ് കാർഡ് ഉള്ള എല്ലാ കർഷകർക്കും നാലുശതമാനം പലിശയിൽ വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്യനാട് ചൂഴ ക്ഷീരോൽപാദക സഹകരണ സംഘം ആര്യനാട് കാഞ്ഞിരംമൂട് കച്ചേരിനടയിൽ ചൂഴ ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് മിൽമ ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെയും മിൽമയുടെയും സഹകരണ സംഘത്തിന്റെയും സംയുക്ത സംരംഭമാണ് പാർലർ. വിവിധ രുചിഭേദങ്ങളിലുള്ള ഐസ്ക്രീമുകൾ, മിൽമ നെയ്യ്, സംഭാരം, കൊഴുപ്പില്ലാത്ത തൈര്, പ്രീമിയം തൈര്, കട്ടതൈര്, ജാക്ക് ഫ്രൂട്ട് പേഡ, മിൽമ ലെസ്സി, ഗുലാബ് ജാമൂൻ, ഐസ് കാൻഡി, ചോക്ലേറ്റ്, മിൽമ പുഡ്ഡിംഗ് കേക്ക് എന്നിവ ഇവിടെ ലഭിക്കും. കൂടാതെ ഗുണമേന്മയേറിയ 91 ഇനം മിൽമ ഉൽപ്പന്നങ്ങളും ലഭ്യമാണ്.

ആര്യനാട് കച്ചേരിനടയിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു. ചൂഴ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.