ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് സ്കൂളിലെ കുട്ടികർഷകർ. എറണാകുളം എം.പി ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉദ്ഘാടനം ചെയ്തു. പൊക്കാളി നെല്ല് ശേഖരണത്തിന്റെ ഭൂരിഭാഗവും ഉത്പ്പാദിപ്പിച്ചു പോന്നിരുന്ന ഏഴിക്കരയിൽ പൊക്കാളിക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഹൈബി ഈഡൻ പറഞ്ഞു .

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കാളികൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ഏഴിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സ്കൂളിന്റെയും പിടിഎയുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷമയമായ ധാന്യങ്ങളുടേയും, ഫലവർഗ്ഗങ്ങളുടേയും ഉപയോഗം പരമാവധി കുറക്കേണ്ടത് അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിസമൂഹത്തിലൂടെ കൃഷിയെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നൂറ് മേനി പൊക്കാളി നെല്ല് വിളയിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കുട്ടികർഷകർ.

ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി പത്മകുമാരി, ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, കൃഷി ഓഫീസർ സരിത മോഹൻ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ പി സുനിത, ഹെഡ്മിസ്ട്രസ് സി.കെ അനിൽസല, പിടിഎ പ്രസിഡന്റ് ആന്റണി തോമസ്, അധ്യാപകർ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പൊക്കാളി അരി കൊണ്ടുണ്ടാക്കിയ കഞ്ഞി വിതരണം ചെയ്തു