ആലപ്പുഴ: ദ്വീപുകളിലും ചെങ്ങന്നൂരും ഇനിയും രക്ഷിക്കാനുള്ളവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ചെങ്ങന്നൂരും കുട്ടനാട്ടിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. കുട്ടനാട് രക്ഷപ്രവർത്തനം നിയന്ത്രണവിധേയമായതോടെ ചെങ്ങന്നൂരിൽ കൂടുതൽ ശ്രദ്ധിക്കാനും മന്ത്രി ജില്ല കളക്ടറോട് ആവശ്യപ്പെട്ടു.
ചെങ്ങന്നൂരിൽ ഇതുവരെ സഹായമെത്താത്തയിടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. രക്ഷാപ്രവർത്തനത്തിന് എത്തിക്കുന്ന എല്ലാ ബോട്ടുകളും ഉപയോഗപ്പെടുത്തണം. കുടിവെള്ളം തിളപ്പിച്ച് നൽകുന്നതിന് അതത് പഞ്ചായത്തുകളെ ചുമതലപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു.
കളക്ടറേറ്റിലെത്തിയ മന്ത്രി ജില്ല കളക്ടർ  എസ്.സുഹാസ്, സ്‌പെഷ്യൽ ഓഫീസർ എൻ.പദ്മകുമാർ, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവരുമായി രക്ഷപ്രവർത്തനം വിലയിരുത്തി.