കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. തൃശൂർ മുള്ളൂർക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരൾ പകുത്ത് നൽകിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ എന്നിവരുടെ ഏകോപനത്തിൽ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയ നടത്തിയത്.

മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സർക്കാർ മേഖലയിലെ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സജ്ജമാക്കി വരുന്നതായി മന്ത്രി പറഞ്ഞു.