സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റുമെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി. സതീദേവി പറഞ്ഞു. ‘സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലൂന്നി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കമ്മീഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. ജനപിന്തുണയോടെ കൂടുതൽ ജനകീയമായിട്ടായിരിക്കും ഇതു നടപ്പാക്കുകയെന്നും അവർ പറഞ്ഞു. വനിതാ കമ്മീഷൻ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതോടനുബന്ധിച്ച് നിർമ്മിച്ച ‘കരുതലിന്റെ കാൽനൂറ്റാണ്ട് ‘ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
വിധു വിൻസെന്റ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 25 വർഷത്തെ പ്രവർത്തനം കൊണ്ട് കമ്മീഷൻ ഏതൊക്കെ വിധത്തിലാണ് കേരളത്തിലെ സ്ത്രീകൾക്ക് താങ്ങും കരുത്തുമായി മാറിയത് എന്ന അന്വേഷണമാണ്.
സമൂഹത്തിൽ സ്ത്രീയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കമ്മീഷൻ നടത്തിയ ഇടപെടലുകൾ പുതിയ തലമുറ അറിയേണ്ടതുണ്ടെന്ന് സതീദേവി ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ അഭിമാനകരമായ നേട്ടങ്ങൾക്കിടയിലും എത്രമാത്രം സ്ത്രീ വിരുദ്ധ ആശയങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്ന കാര്യം ആവർത്തിച്ച് പരിശോധിക്കപ്പെടേണ്ടതുണ്ട്.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കിയ ലഘു ചിത്രങ്ങളുടെയും പ്രകാശനം ചലച്ചിത്ര അക്കാദമി ചെയർമാൻ നിർവഹിച്ചു. കെ.ആർ.ജയചന്ദ്രൻ, വി. പ്രേംചന്ദ് എന്നിവരാണ് ലഘുചിത്രങ്ങൾ സംവിധാനം ചെയ്തത്. സംവിധായകർക്കുള്ള   ഉപഹാരവും  രഞ്ജിത്ത് നൽകി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ങ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവർ പങ്കെടുത്തു. ഡോക്യുമെന്ററിയുടേയും ഹ്രസ്വ ചിത്രങ്ങളുടേയും പ്രദർശനവും നടന്നു.