അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവ സംയുക്തമായി ജലസുരക്ഷയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. തിരുനെല്ലായി പാലത്തിന് സമീപം യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍ തന്നെ പുഴയില്‍ അകപ്പെട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തെ വിവരമറിയിച്ച് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും അവരെ രക്ഷപ്പെടുത്തുന്ന രീതിയിലായിരുന്നു മോക് ഡ്രില്‍ സംഘടിപ്പിച്ചത്.
പുഴകളില്‍ സംരക്ഷണഭിത്തി ഇല്ലാത്തത് സുരക്ഷാപ്രശ്‌നമാണ്. ഏത് ഭാഗത്താണ് ആഴം കൂടുതലുള്ളതെന്നും പറയാന്‍ കഴിയില്ല. നീന്തല്‍ പഠിച്ചവര്‍ പോലും അമിത ആത്മവിശ്വാസത്തില്‍ പുഴയില്‍ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. യാതൊരുവിധ സുരക്ഷയും ഇല്ലാതെ അണക്കെട്ടുകളിലും പുഴകളിലും ഇറങ്ങരുതെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു പാലക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ ജോബി ജേക്കബ് പറഞ്ഞു. സ്‌കൂള്‍ അസംബ്ലിയില്‍ ബോധവത്ക്കരണ സന്ദേശം വായിക്കുക, ജല, അഗ്നി, സുരക്ഷ സംബന്ധിച്ച് എല്ലാവരെയും ബോധവത്ക്കരിക്കുക തുടങ്ങിയവയിലൂടെ ദുരന്തങ്ങള്‍ തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.