ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടാതെ കാക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബര്‍ 20, 21 തീയതികളില്‍  മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍  നടക്കും. പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണ്ണമായും മാപ്പ് ചെയ്യുകയും വീണ്ടെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ഒക്ടോബര്‍ 20 ന് രാവിലെ ഏഴിന് മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാകും. പ്രസ്തുത പ്രവര്‍ത്തനത്തായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള 230 ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന ഐ.ടി. മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് ജനകീയ മാപ്പിംഗ് അഥവാ മാപ്പത്തോണ്‍ സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണ്ണമായും മാപ്പ് ചെയ്യുന്ന മാപ്പത്തോണും തുടര്‍ന്ന് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തുന്ന ജനകീയ നീര്‍ച്ചാല്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തനവും സംഘടിപ്പിക്കും. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ നടക്കുന്ന മാപ്പത്തോണ്‍ ഉപഗ്രഹ ചിത്രങ്ങളുടെയും ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.  ശാസ്ത്രീയമായും സമഗ്രമായും നീര്‍ച്ചാല്‍ ശൃംഖലകളെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനം രാജ്യത്ത് ആദ്യമായാണ് നടക്കുന്നത്.ആദ്യഘട്ട പ്രവര്‍ത്തനത്തിന് ഭൗമശാസ്ത്ര വിദഗ്ദരും വിദൂര സാങ്കേതികവിദ്യ വിദഗ്ദരും, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ്‌പേഴ്സണ്‍മാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായി പെയ്യുന്ന അതിതീവ്ര മഴയാല്‍  മണ്ണിടിച്ചിലുകളും ഉരുള്‍പ്പൊട്ടലുകളും തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജീവനും സ്വത്തും കൃഷിയും സംരക്ഷിക്കുന്നതിന് പശ്ചിമഘട്ട  പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ പ്രവര്‍ത്തനം സഹായകരമാകും. മലയോര മേഖലകളിലെ ജനങ്ങള്‍ക്ക് പലപ്പോഴും പ്രതികൂല സാഹചര്യങ്ങളില്‍ തങ്ങളുടെ പ്രദേശം വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. അതുകൊണ്ട് ഇവര്‍ താമസിക്കുന്നിടത്ത് നിലനിര്‍ത്തികൊണ്ടുള്ള ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. മലയോരങ്ങളില്‍ നീര്‍ച്ചാലുകള്‍ നഷ്ടമാകുന്ന സാഹചര്യം വന്നാല്‍ പെയ്യുന്ന മഴ മുഴുവന്‍ മണ്ണിലേക്ക് താഴുന്ന സ്ഥിതിവരും. ഇത് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും കാരണമാകും.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഇനി ഞാനൊഴുകട്ടെ എന്ന പേരില്‍ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി നടന്നു വരികയാണ്. ഈ പ്രവര്‍ത്തനം നടന്ന പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കുതിന് കൃത്യമായി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് നീര്‍ച്ചാല്‍ ശൃംഖല ശാസ്ത്രീയമായി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്ല്യാണക്യഷ്ണന്‍ അറിയിച്ചു.