ഗ്രാമീണ റോഡുകളിലൂടെയുളള അമിതഭാരം കയറ്റിയുളള ലോറികളെ നിയന്ത്രിക്കണമെന്നും പോലീസും ആര്‍.ടി.ഒ.യും ലീഗല്‍ മെട്രാളജി വകുപ്പും ശ്രദ്ധ ചെലുത്തണമെന്നും പാലക്കാട് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ. മാര്‍ ആവശ്യപ്പെട്ടു.  നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ആവുമ്പോഴേക്കും തകരുന്ന സ്ഥിതിയാണ് അതുവഴിയുണ്ടാകുന്നത്. കൃത്യമായ പരിശോധനകള്‍ നടത്തി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തണമെന്നും സ്‌കൂള്‍ സമയങ്ങളില്‍ ഉള്‍പ്പടെ വാഹനങ്ങള്‍ അമിതഭാരവുമായി സഞ്ചരിക്കുന്നത് അപകടമാണെന്നും എം.എല്‍.എ.മാര്‍ യോഗത്തില്‍ പറഞ്ഞു. നിലവില്‍ പരിശോധനകള്‍ നടത്തിവരുന്നതായും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ജില്ലയിലെ എം.എല്‍.എ.മാരേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് ഭരണാനുമതി കിട്ടിയാല്‍ ഷോര്‍ട്ട് ടെന്‍ഡര്‍ വിളിച്ച് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജലസേചനവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മീങ്കര എല്‍.ബി. കനാല്‍ നവീകരണത്തിന്റെ അഭാവം പ്രതിസന്ധി ഉണ്ടാക്കുന്നതായും രണ്ടാം വിള കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും അതില്‍ നടപടി ഉണ്ടാവണമെന്നും രമ്യ ഹരിദാസ് എം.പി.യുടെ പ്രതിനിധിയും , കെ.ബാബു എം.എല്‍.എയും യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വാട്ടര്‍ അതോറിറ്റി പൊളിച്ച റോഡുകള്‍ കേരള വാട്ടര്‍ അതോറിറ്റിയും  പഞ്ചായത്ത് റോഡുകള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  സാധാരണരീതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബുവും, എ.പ്രഭാകരന്‍ എം.എല്‍.എ.യും യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പഞ്ചായത്ത് ഡെപ്യട്ടി ഡയറക്ടര്‍ ഇടപെടണമെന്നും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ഡി.ഡി.പി.ക്ക് നിര്‍ദേശം നല്‍കി.

ചെമ്മണാംപതി – തേക്കടി വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണത്തിനായി മരങ്ങള്‍ മുറിച്ചു മാറ്റിയതിന്റെ തുടര്‍നടപടികള്‍  അടിയന്തിരമായി ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെരുമാട്ടി പഞ്ചായത്തിലെ പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ സംരക്ഷണഭിത്തിയുടെ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംരക്ഷണഭിത്തി പണികള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തി തീര്‍ക്കുന്നതിനും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

നാലുവര്‍ഷമായി അറ്റകുറ്റപ്പണി നടക്കാത്ത ശ്രീകൃഷ്ണപുരം മുറിയംകണ്ണി, ചെത്തല്ലൂര്‍ റോഡിന്റെ പാച്ച് വര്‍ക്ക് പ്രവര്‍ത്തികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. പാച്ച് വര്‍ക്കുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്ത് അടുത്തയാഴ്ച തന്നെ എഗ്രിമെന്റ് വച്ച് പ്രവര്‍ത്തി ആരംഭിക്കണമെന്ന് പി മമ്മിക്കുട്ടി എം.എല്‍.എ.യുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മറുപടി നല്‍കിയത്.പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ പുതിയ വില്ലേജ് ഓഫീസറെ നിയമിച്ചതായി എ.ഡി.എം. യോഗത്തില്‍ അറിയിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ. ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മറുപടി.

പട്ടാമ്പി – ഷൊര്‍ണൂര്‍- വല്ലപ്പുഴ മേഖലയിലെ നെല്ലായ പ്രദേശത്തുള്ള പൊന്‍മുഖം മലയില്‍ പാറ പൊട്ടിക്കുന്നതിനും ഖനനം ചെയ്യുന്നതിനും പഞ്ചായത്ത് താത്ക്കാലികമായി സ്റ്റോപ്പ് മെമ്മോ നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പാറ ഖനനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്ന് വിശദമായ സര്‍വ്വേ നടത്തേണ്ടി വരുമെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞുഖനനം മൂലം പാരിസ്ഥിതിക ആഘാതം ഉണ്ടാവുന്നതായും പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പി.മമ്മിക്കുട്ടി എം.എല്‍.എ.യും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.യും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മറുപടി.

പട്ടാമ്പി കുളപ്പുള്ളി റോഡ് , നിള ഐ.പി. റ്റി റോഡ് എന്നിവിടങ്ങളിലെ കുഴികള്‍ പ്രത്യേകമായി വാടാനംകുറുശ്ശി, നിള – സേവന ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ മാട് ജംഗ്ഷന്‍ വരെ അടയ്ക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തി മന്ദഗതിയിലാണ്. അതിന് പതിഹാരം ഉണ്ടാവണമെന്നും ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട തിരുവേഗപ്പുറ പഞ്ചായത്ത് ചെമ്പ്ര, കൈപ്പുറം പ്രദേശങ്ങളില്‍ രണ്ടുമാസമായി കുടിവെള്ളം ലഭിക്കാത്ത വിഷയത്തില്‍ അടിയന്തരമായി നടപടി ഉണ്ടാവണമെന്നും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് അഡ്വ. കെ. ശന്ത്രകുമാരി എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാമെന്ന്് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ ആരംഭിക്കുന്നതിനായി എം.എല്‍.എ.യും,പഞ്ചായത്ത് പ്രതിനിധികളേയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം ചേരാന്‍ തീരുമാനിച്ചു. വഴിയോര വിശ്രമകേന്ദ്രം ആരംഭിക്കണമെന്ന  പി.പി. സുമോദ് എം.എല്‍.എയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
കൂടാതെ വടക്കഞ്ചേരിയില്‍ നാഷണല്‍ ഹൈവേയ്ക്ക് സമീപം ഗാന്ധി സ്മാരക സ്‌കൂളിലെ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് പ്രയാസം നേരിടുന്നതിന് പരിഹാരം ഉണ്ടാവണമെന്നും സുമോദ് എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ 7145 മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചു

ജില്ലയില്‍ ഇതുവരെ 2200 കര്‍ഷകരില്‍ നിന്നായി 7145 മെട്രിക്ക് ടണ്‍ നെല്ല് സപ്ലൈക്കോ മുഖേന സംഭരിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതുവരെ 68000 കര്‍ഷകര്‍ നെല്ല് സംഭരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തതായും നെല്ല് സംഭരണം പുരോഗമിക്കുന്നതായും പിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി ടി.എ മാധവന്‍, എം.എല്‍.എമാരായ കെ. ബാബു, ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി, പി.പി സുമോദ്, പി. മമ്മിക്കുട്ടി എം.എല്‍.എ.യുടെ പ്രതിനിധി എ. ഷുഹൈബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.