ദ്വീപ് പഞ്ചായത്തായ പെരുമ്പളം നിവാസികളുടെ ചിരകാല സ്വപനമായ പാലം യഥാര്‍ഥ്യമാകുന്നു. നിലവില്‍ പാലത്തിന്റെ തൂണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബീമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൈലിംഗ്, പൈല്‍ ക്യാപ്, തൂണുകളുടെ നിര്‍മാണം അടക്കം കായലിനു കുറുകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പാലമായി ഇത് മാറും. വേമ്പനാട് കായലിന് കുറുകെ നിര്‍മിക്കുന്ന പാലം പെരുമ്പളം ദ്വീപിനെ വടുതല ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്.

കരയില്‍ വരുന്ന രണ്ട് തൂണുകള്‍ അടക്കം 31 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1110 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള റോഡും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. 35 മീറ്റര്‍ വീതം നീളമുള്ള 27 സ്പാനുകളാണ് പാലത്തിലുള്ളത്. ദേശീയ ജലപാത മാനദണ്ഡപ്രകാരം 55 മീറ്റര്‍ ഉരയരത്തിലാണ് മധ്യഭാഗത്തെ മൂന്ന് സ്പാനുകള്‍ നിര്‍മിക്കുക. ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് പാലം. വടുതല ഭാഗത്ത് 300 മീറ്റര്‍ നീളത്തിലും പെരുമ്പളത്ത് 250 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിക്കും.

പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ദ്വീപ് സന്ദര്‍ശിച്ച പൊതുമരമാത്ത് മന്ത്രി മുഹമ്മദ് റിയാസ് 2023 ഡിസംബറോടെ പാലം തുറന്നു നല്‍കാനാകുമെന്ന് അറിയിച്ചിരുന്നു. ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി. 2019-ല്‍ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. നിലവില്‍ 40 ശതമാനം പ്രവൃത്തികളാണ് പൂര്‍ത്തയാക്കിയത്്.

നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണ് പെരുമ്പളം. പാലം വരുന്നതോടെ നാട്ടുകാരുടെയും ഇവിടേക്ക് എത്തുന്നവരുടെയും യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമാകും. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ദലീമ ജോജോ എം.എല്‍.എ. പറഞ്ഞു.