മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കർഷകർക്കു പ്രോത്സാഹനം നൽകുന്നതിനാണ് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകുന്നതെന്നു പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് മൃഗസംക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

മികച്ച ക്ഷീരകർഷകനുള്ള 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡിന് ഇടുക്കി ജില്ലയിലെ ചീനിക്കുഴ ഉടുമ്പന്നൂർ സ്വദേശി ഷൈൻ കെ.വി. അർഹനായി. പ്രതിദിനം ഉയർന്ന പാലുല്പാദനം ലഭിക്കുന്ന പശുവിനെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിനാണ് ഷൈൻ കെ.വിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. നിലവിലെ പ്രതിദിന പാലുത്പാദനം, പ്രസ്തുത പശുവിന്റെ ആരോഗ്യ സ്ഥിതി, തീറ്റപ്പുല്ല്, ശാസ്ത്രിയ പരിപാലന രീതികൾ, പശുവിനെ പരിപാലിക്കുന്നതിലെ നൂതന രീതികൾ, തീറ്റപ്പുൽ കൃഷി, മാലിന്യ സംസ്‌കരണം, പാലുൽപന്നങ്ങൾ, വൃത്തി, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, ഈ മേഖലയിൽ നിന്നും ലഭിക്കുന്ന ആദായം/വരുമാനം  എന്നിവയാണ്  അവാർഡിന് പരിഗണിച്ചത്. 15ൽ അധികം വർഷമായി ഷൈൻ ക്ഷീരമേഖലയിൽ പ്രവർത്തിച്ചു വരുന്നു. പശുക്കളും കിടാരികളും പശുക്കുട്ടികളും ഉൽപ്പെടെ ആകെ 210  കന്നുകാലികളെ നിലവിൽ വളർത്തുന്നുണ്ട്. 2600 ലിറ്ററോളം പാൽ പ്രതിദിനം വിപണനം നടത്തുന്നുണ്ട്. കൂടാതെ മറ്റു പാൽ ഉല്പന്നങ്ങളും വിപണനം നടത്തുന്നുണ്ട്. പ്രതിദിനം 45 ലിറ്റർ പാൽ ലഭിക്കുന്ന പശുവിനെ  ഷൈൻ വളർത്തുന്നുണ്ട്.

വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകനുള്ള ക്ഷീരശ്രീ പുരസ്‌കാരം തൃശൂർ ജില്ലയിലെ അടിച്ചില്ലിയിലുള്ള നവ്യ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജിജി ബിജു അർഹയായി. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഏറ്റവും കുറഞ്ഞത് 50 കറവപ്പശുക്കളെ വളർത്തുന്നവരെയാണ് അവാർഡിനായി പരിഗണിച്ചത്. പശുക്കളുടെ എണ്ണം, ആരോഗ്യ സ്ഥിതി, വൃത്തി, പാൽ ഉല്പാദനം, പാലുൽപന്നങ്ങൾ, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ, ഈ മേഖലയിൽ നിന്നും ലഭിക്കുന്ന ആദായം/വരുമാനം എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. പശുക്കളും,  കിടാരികളും പശുക്കുട്ടികളും ഉൽപ്പെടെ ആകെ 267 ഓളം   കന്നുകാലികളെ നിലവിൽ വളർത്തുന്നുണ്ട്. 1900 ലിറ്റർ പാൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്.  നവ്യ ഫാംസ് എന്ന പേരിൽ പാലും പാൽ ഉല്പന്നങ്ങളും വിപണനം ചെയ്യുന്നു.

മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് കോട്ടയം ജില്ലയിലെ അരൂക്കുഴിയിൽ, മുട്ടുചിറ സ്വദേശി വിധു രാജീവ് അർഹയായി 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മൃഗസംരക്ഷണ മേഖലയിൽ മൂന്നോ അതിലധികമോ ഇനങ്ങളെ വളർത്തുന്ന കർഷകരെയാണ് അവാർഡിനായി പരിഗണിച്ചത്. ഇനം, എണ്ണം, ഇതിൽ നിന്നുള്ള വരുമാനം, ആരോഗ്യ സ്ഥിതി, വൃത്തി, പാൽ ഉല്പാദനം, മുട്ട, ഇറച്ചി, പാലുൽപന്നങ്ങൾ, ഇവയുടെ വിപണനം, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ,  ശാസ്ത്രിയ പരിപാലന രീതികൾ എന്നിവയും അവാർഡ് നിർണ്ണയത്തിനു പരിഗണിക്കപെട്ടു. പശുക്കൾക്ക് പുറമേ ആട്, മുട്ടകോഴി, താറാവ്, ടർക്കി കോഴി എന്നിവയേയും പരിപാലിക്കുന്നു. കൂടാതെ അലങ്കാര പക്ഷികളെ വളർത്തുകയും പച്ചക്കറി കൃഷി നടത്തുകയും ചെയ്യുന്നു. സമ്മിശ്ര കൃഷിക്ക് ഉത്തമ മാതൃകയിൽ മൃഗങ്ങളുടെ ചാണകവും മറ്റും പച്ചകറി കൃഷിക്ക് വളമായി ഉപയോഗിച്ച്  സംയോജിത കൃഷി രീതിയാണ് അവലംബിക്കുന്നത്.

മികച്ച വനിതാ സംരംഭകക്കുള്ള  50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരത്തിന് കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശിനി റിനി നിഷാദ് അർഹയായി. മൃഗസംരക്ഷണ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് മികച്ച വനിതാ കർഷകക്കുള്ള അവാർഡ് നൽകുന്നത്. ഇനം, എണ്ണം, ഇതിൽ നിന്നുള്ള വരുമാനം, ആരോഗ്യ സ്ഥിതി, വൃത്തി, പാൽ ഉല്പാദനം, മുട്ട, ഇറച്ചി, പാലുൽപന്നങ്ങൾ, ഇവയുടെ വിപണനം, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ പരിഗണിക്കപെട്ടു. 4 വർഷമായി മൃഗസംരക്ഷണ മേഖലയിൽ സജ്ജിവമായ റിനി35 പശു, എരുമ, ആട്, മുട്ടക്കോഴി എന്നിവയെ പരിപാലിച്ചുവരുന്നു. സഫ മിൽക്ക് എന്ന പേരിൽ പാൽ, പാലുൽപന്നങ്ങൾ എന്നിവ വിപണനം നടത്തുന്നു.

മികച്ച യുവ കർഷക അവാർഡിന്  കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി മാത്തുക്കുട്ടി ടോം അർഹനായി  50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന 35 വയസ്സിൽ താഴെയുള്ള യുവതി/ യുവാക്കളെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്. യുവജനങ്ങളെ  മൃഗസംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് അവാർഡ് ലക്ഷ്യമാക്കുന്നത്. കറവപ്പശുക്കൾ, എരുമ, ആട്, പന്നി, മുട്ടക്കോഴി, ബ്രോയിലർ എന്നിവയെ പരിപാലിച്ചുവരുന്നു. പന്നി, കോഴി എന്നിവയുടെ മാംസം വിപണനം നടത്തുന്നു. 12 പ്രോസിസ്സിംഗ് യുണിറ്റ്കളും, 5 സെയിൽസ് ഔട്ട്‌ലെറ്റ്കളും ടി ജെ ടി ഫാമിന് കീഴിൽ ഇതിനായി പ്രവർത്തിക്കുന്നു.

മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ചെയർമാനും അഡിഷണൽ ഡയറക്ടർ (എ എച്ച് &വിജിലൻസ്) കൺവീനറുമായ ആറംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മൃഗസംരക്ഷണ വകുപ്പിന്റെ നൂതന പദ്ധതികളും പുത്തൻ സാങ്കേതിക വിദ്യയുടെ സഹായവും ഒത്തുചേർന്നപ്പോൾ ഈ മേഖലയിൽ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.