താത്പര്യപത്രം ക്ഷണിക്കുന്നതിന് തീരുമാനം

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് വിദേശത്ത് നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിന് താത്പര്യപത്രം ക്ഷണിക്കുന്നതിന് തീരുമാനം. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, റവന്യൂമന്ത്രി കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വിദേശത്ത് നിന്ന് കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് ആവാസയോഗ്യമായ സ്ഥലം പാര്‍ക്കില്‍ സജ്ജീകരിക്കും. തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം പാര്‍ക്കിലേയ്ക്ക് വിദേശത്ത് നിന്ന് മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നതിന് താത്പര്യപത്രം ക്ഷണിക്കുന്നതിനാണ് യോഗം തീരുമാനമെടുത്തത്.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ക്കായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം മൂന്ന് ഘട്ടങ്ങളിലായാണ് പുരോഗമിക്കുന്നത്. 2023ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് പാര്‍ക്ക് തുറന്ന് കൊടുക്കാനാകും എന്ന് പ്രതീക്ഷിക്കുന്നതായി റവന്യൂമന്ത്രി അറിയിച്ചു. പാര്‍ക്ക് വരുന്നതോടെ പുത്തൂരിന്റെ മുഖച്ഛായ മാറുമെന്നും മന്ത്രി പറഞ്ഞു.