അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉഷാറാക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ പ്രവർത്തകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. 1500 ലധികം മാധ്യമപ്രവർത്തകരെയാണ് കലോത്സവത്തിന് പ്രതീക്ഷിക്കുന്നത്. ഇവർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതിയും മീഡിയ കമ്മിറ്റിയും ഒരുക്കുന്നത്.
പ്രധാന വേദിയായ വിക്രം മൈതാനിയിൽ മാധ്യമങ്ങൾക്കായി സ്റ്റാളും നൂറിലേറെ പേർക്കിരിക്കാവുന്ന മീഡിയ സെന്ററും ഉണ്ടാകും. പാർക്കിങ്ങിനും സംവിധാനം ഒരുക്കും.

കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗം കലോത്സവ കമ്മിറ്റി ചെയർമാൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിൻ്റെ ഉത്സവമാക്കി കുറ്റമറ്റ രീതിയിൽ കലോത്സവം നടത്താൻ മുഴുവൻ മാധ്യമപ്രവർത്തകരും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. മീഡിയ കമ്മിറ്റിയുടെ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തെ ജനകീയമാക്കും. എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കലോത്സവമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മീഡിയ കമ്മിറ്റി ചെയർമാൻ എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. മീഡിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മിറ്റി കൺവീനർ റിയാസ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.ഗവാസ്, ഡിഡിസി എം.എസ് മാധവികുട്ടി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ്‌, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, മീഡിയ കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.