മകരവിളക്ക് ഉൽസവത്തിൽ പങ്കെടുക്കാനും മകരജ്യോതി ദർശിക്കാനുമെത്തുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോർഡും വിവിധവകുപ്പുകളും. തീർഥാടക സുരക്ഷ സംബന്ധിച്ച് ക്രമീകരണങ്ങൾക്കായി ജനുവരി 06ന് വെള്ളിയാഴ്ച രാവിലെ 11.30ന് തീരുവനന്തപുരത്ത് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം എസ്.പിമാരുടെ പ്രത്യേകയോഗം ചേരും. തീർഥാടകരുടെ സഞ്ചാരവഴികളിലും സന്നിധാനത്തും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾക്ക് യോഗം രൂപം നൽകും. ഇതനുസരിച്ചാകും മകരവിളക്ക് സമയത്ത് സുരക്ഷാക്രമീകരണങ്ങളെന്ന് സ്‌പെഷ്യൽ ഓഫീസർ വി.എസ്. അജി പറഞ്ഞു. നിലവിൽ തിരക്ക് മാനിച്ച് പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളും കർമനിരതരായി രംഗത്തുണ്ട്.

മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. പതിനെട്ടാംപടി കയറുന്നതിനുള്ള തീർഥാടകരുടെ വരി മരക്കൂട്ടത്തിന് താഴെ നീളാതിരിക്കാൻ പോലീസ് പരമാവധി പരിശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീപിടത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്. പാചകപാത്രങ്ങൾ വിൽക്കാൻ പാടില്ലെന്ന് പാത്രകടകളിലും നിർദേശം നൽകിയിട്ടുണ്ട്. പാചകാവശ്യത്തിനുള്ള വലിയ പാത്രങ്ങൾ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിനും അനുവാദമില്ല. റവന്യൂ, പോലീസ്, അഗ്നിസുരക്ഷാസേനാ എന്നിവയുടെ സംയുക്ത പരിശോധനകളും സന്നിധാനത്ത് ശക്തമാണ്. മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ അവലോകനയോഗം ജനുവരി എഴ് ശനിയാഴ്ച സന്നിധാനത്ത് ചേരും.