ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌ക്കാരം നല്‍കിയത്. ജില്ലാതലത്തില്‍ വയനാട് ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നൂല്‍പ്പുഴ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കണിയാമ്പറ്റ, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നൂല്‍പ്പൂഴ പഞ്ചായത്തിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ കണിയാമ്പറ്റ പഞ്ചായത്തിന് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടിയ വെളളമുണ്ട പഞ്ചായത്തിന് 2 ലക്ഷം രൂപയും ക്യാഷ് അവാര്‍ഡും ലഭിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കുന്നത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരത്തിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് പരിഗണിച്ചു.