അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ നിലനിർത്താൻ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാമൂഹിക ബോധവും ചരിത്ര ബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് നവകേരളം എന്നതുകൊണ്ട് സർക്കാർ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കലാകാരന്മാരെ കോവിഡടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലും സർക്കാർ ചേർത്ത് നിർത്തി. തലമുറകളിലൂടെ കൈമാറി വരുന്ന അറിവെന്ന നിലയിൽ ഫോക്‌ലോർ ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പർശിക്കുന്നു. പൂർവികരായി നേടിയ അറിവുകളെ അനുഭവങ്ങളെ തലമുറകളായി കൈമാറിയത് ഫോക്‌ലോറിലൂടെയാണ്. വർത്തമാനകാല ജീവിതത്തിലെ മാറ്റങ്ങളിൽ പാരമ്പര്യമായ അറിവുകളെ ഉൾക്കൊള്ളുന്ന സാഹചര്യമില്ലാതായി.

ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ട വൈവിധ്യ പൂർണമായ കലകളും കലാകാരൻമാരും കേരളത്തിനുണ്ട്. ഗോത്ര ഭാഷകളെയും സാഹിത്യത്തെയും കലയെയും നിലനിർത്തുന്നതിനുള്ള ഭാവനാ പൂർണമായ പ്രവർത്തനങ്ങളാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഫോക് ലോർ അക്കാദമി നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാ പ്രകടനത്തിനായി എത്തിച്ചേർന്ന കലാകാരന്മാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

 സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കലാകാരന്മാരെ മന്ത്രി ആദരിച്ചു. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറഞ്ഞു.

മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, സൂര്യ കൃഷ്ണമൂർത്തി, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വൈസ് ചെയർമാൻ ജി.എസ് പ്രദീപ്, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.സത്യൻ, വജ്രജൂബിലി ജില്ലാ കോഡിനേറ്റർ അപർണ പ്രേം തുടങ്ങിയവർ സംബന്ധിച്ചു.

അന്യം നിന്ന് പോകുന്ന കലാരൂപങ്ങളിൽ ഉൾപ്പെട്ട ചാറ്റുപാട്ട്, ഊരാളി കൂത്ത്,കൊളവയാട്ടം, ചളിയൻ നൃത്തം,സർപ്പംപാട്ട് പുള്ളുവൻപാട്ട്,രാജസൂയം കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറി. പിആർഡി തയ്യാറാക്കിയ ചാറ്റുപാട്ട് ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.