മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30നു ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിൽ പേരാമ്പ്ര ന​ഗരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയെന്ന പ്രശ്നത്തിന് അറുതിയാകുന്നു. ​പേരാമ്പ്ര ബെെപ്പാസ് യാഥാർത്ഥ്യമാകുമ്പോൾ നഗരത്തിലെ ഗതാ​ഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയാണ്. ഏപ്രിൽ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ബൈപ്പാസ് നാടിന് സമർപ്പിക്കുന്നതോടെ കേരളത്തിന്റെ വികസന കുതിപ്പിൽ പേരാമ്പ്രക്കാരുടെ നീണ്ടനാളത്തെ ആവശ്യമാണ് നിറവേറുന്നത്. പേരാമ്പ്രയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് വലിയ മുന്നേറ്റത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. യാത്ര സുഗമമാക്കുക മാത്രമല്ല, സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അഭിവൃദ്ധിക്കു കൂടി ബൈപാസ് വഴിയൊരുക്കും.

2.78 കിലോ മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക നിലവാരത്തിലാണ് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി 58.29 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 2021 ഫെബ്രുവരി 14 ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രിയായിരുന്ന ജി. സുധാകരൻ ബെെപ്പാസിന്റെ  പ്രവൃത്തി  ഉദ്ഘാടനം നിർവഹിച്ചു. 2021 ഓഗസ്ത് അവസാനമാകുമ്പോഴേക്കും ബൈപാസിന്റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചു. നവംബറില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പേരാമ്പ്രയിലെത്തി ബൈപാസ് പ്രവൃത്തി നേരിട്ട് വിലയിരുത്തി. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ടി.പി രാമകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ കെ. കുഞ്ഞമ്മത് മാസ്റ്റര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോ​ഗസ്ഥരുടെയും കൃത്യമായ ഇടപെടലാണ് പദ്ധതിയുടെ പൂർത്തീകരണത്തിലേക്ക് നയിച്ചത്.

കോഴിക്കോട് നഗരത്തിലേക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും വലിയ ആശ്വാസമായി ബൈപാസ് റോഡ് മാറും. ഒന്നരവര്‍ഷത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിച്ചാണ് പേരാമ്പ്ര ബെെപാസ് ജനങ്ങൾക്കായി തുറന്ന് നൽകുന്നത്.