പ്രളയവും കോവിഡും കവര്‍ന്നെടുത്ത ഇന്നെലകളില്‍ നിന്നും കരകയറി വരികയാണ് ഒരു കാലം. കുടില്‍ വ്യവസായം മുതല്‍ വാണിജ്യ വ്യാപാര കേന്ദ്രങ്ങള്‍ വരെയും മുട്ടുകുത്തിയ ദുരിത സാഹചര്യങ്ങള്‍. അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ജില്ലയിലെ ചെറുതും വലുതുമായ അനേകം സംരംഭങ്ങള്‍. എട്ട് വര്‍ഷത്തോളമായി മൊതക്കരയില്‍ ചോക്കോ സ്വീറ്റ്സ് ഹോം മെയ്ഡ് ചോക്ലേറ്റ് സ്ഥാപനം നടത്തിവരികയായിരുന്നു രമ്യാ ഹരീഷ്. ഈ മേഖലിയിലെ സംരംഭം പച്ച പിടിച്ച് വരികയായിരുന്ന സമയത്തായിരുന്നു 2018 ലെ ആദ്യ പ്രളയം. ചേക്ലേറ്റ് വിപണികളെല്ലാം ഈ പ്രളയത്തില്‍ മുങ്ങി.

ഇതിന് തുടര്‍ച്ചയായി അടുത്ത വര്‍ഷവും പ്രളയം വന്നതോടെ സംരംഭം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരുന്നു. നിശ്ചയ ദാര്‍ഢ്യം കൊണ്ടുമാത്രം ഈ ഉദ്യമത്തെ രമ്യ കൈവിട്ടില്ല. ചെറിയ ഒരു കെട്ടിട മുറിയില്‍ വീണ്ടും ജീവിതം നട്ടു നനച്ചു. ബാങ്കില്‍ നിന്നും വായപയെടുത്ത് കൂടുതല്‍ ചോക്കോ സാധനങ്ങള്‍ വാങ്ങി ബിസിനിസ് മോടിപിടിപ്പിക്കുന്ന വേളയിലാണ് കോവിഡ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങുന്നത്. പുറത്തേക്കുള്ള വാതിലുകളെല്ലാം അടഞ്ഞതോടെ രമ്യയും ഭര്‍ത്താവ് ഹരീഷും പൂര്‍ണ്ണമായും ഈ സാഹചര്യങ്ങളില്‍ പകച്ചു നിന്നുപോയി.

എല്ലാം ഉപേക്ഷിക്കാന്‍ എന്നിട്ടും തയ്യാറായില്ല. ചോക്ലേറ്റും കേക്കുനിര്‍മ്മാണവുമെല്ലാമായി ചോക്കോ സ്വീറ്റ് അങ്ങിനെ അതിജീവനത്തിന്‍െ കരുത്തായി ഉയര്‍ത്തെണീറ്റു. വ്യവസായ വകുപ്പ് ഇവര്‍ തണലും താങ്ങുമായി ചേര്‍ത്തുപിടിച്ചു. വ്യവസായ മേളകളിലെല്ലാം സ്ൗജന്യമായി സ്റ്റാള്‍ ഒരുക്കി നല്‍കി. ഇവിടെ നിന്നും ഇവര്‍ പുതിയ ജീവിതം മെനയുന്ന കഥകള്‍ പറഞ്ഞുതുടങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം ചേക്കോ സ്വീറ്റ്സിന്റെ സ്റ്റാളുകളുമായി ഇവര്‍ ഇന്ന് സഞ്ചരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും ഇവരുടെ ചോക്കോ സ്റ്റാള്‍ ശ്രദ്ധനേടുന്നു. പ്രതിദിനം 20000 രൂപയോളം വരുമാനം ഇവര്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. പാര്‍ട്ടി ഓര്‍ഡറുകളിലും മറ്റുമായി ചേക്ലേറ്റ് ഗിഫ്ട് പാക്കും, വ്യത്യസ്തങ്ങളായ ക്രീം പ്ലം കേക്കുകളും ഉണ്ടാക്കുന്നു.

എന്റെ കേരളത്തിലെ നിരവധി സംരംഭകരുടെ വിജയഗാഥയില്‍ ഇവരും സംതൃപ്തമായ അനുഭവങ്ങളാണ് പറയുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നുമുള്ള പിന്തുണയില്‍ വായ്പയും ലഭിച്ചു. പി.എം.ജി.പി യില്‍ ആദ്യ വായ്പയും ഇതിന് തുടര്‍ച്ചയായി എന്റെ കേരളം വേദിയില്‍ നിന്നുതന്നെ പി.എം.എസ്.ഇ യില്‍ നിന്നും മറ്റൊരു വായ്പയും ഇവര്‍ക്കായി അനുവദിച്ചു. പി.എം.എസ്.ഇ യില്‍ നിന്നും ജില്ലയില്‍ ആദ്യ വായ്പ ലഭിക്കുന്ന യൂണിറ്റ് എന്ന ബഹുമതിയും ചോക്കോ സ്വീറ്റ്സിനെ തേടിയെത്തിയിരിക്കുകയാണ്.

സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുമായി എന്റെ കേരളം മേളയില്‍ മുന്നേറുകയാണ് വനിതാ സംരംഭകരായ ഷിബില. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2022 ല്‍ നടന്ന മേളയിലാണ് ഷിബില ആദ്യമായി സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുമായി എത്തിയത്. അതുവരെ ഈ ഉല്‍പ്പന്നങ്ങള്‍ അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ 2022 ല്‍ നടന്ന മേളയില്‍ എത്തിയതോടെ ഷിബിലയൂടെ വ്യവസായ യൂണിറ്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇത്തവണ എന്റെ കേരളം മേളയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി നടത്തുന്ന ബി ടു ബി മീറ്റിലൂടെ ബാംഗ്ലൂര്‍ ആസ്ഥാനമായ ഫുഡ് കമ്പനി ഷിബിയുടെ മുസ്ദ ബ്രാന്‍ഡിനെ തിരഞ്ഞെടുത്തതും നേട്ടമായി. അമ്പലവയല്‍ സ്വദേശിയായ ഷിബില കഴിഞ്ഞ വര്‍ഷം തുടങ്ങിയ സംരംഭമാണ് മുസ്ദ പ്രൊഡക്ട്‌സ്. ബീഫ് അച്ചാര്‍, മീന്‍ അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, ചെത്ത മാങ്ങ അച്ചാര്‍, തുറമാങ്ങ തുടങ്ങി വിവിധതരം അച്ചാറുകളും ചക്കപ്പൊടി, ഡ്രൈ ഫ്രൂട്സ് ഹണി, തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളും മേളയിലെ ഷിബിഷയുടെ സ്റ്റാളിലുണ്ട്. വെറുതെ വീടിനുള്ളില്‍ ഒതുങ്ങാതെ എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഷിബിലയെ മുസ്ദയിലേക്ക് എത്തിക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ കൂടാതെ സ്വന്തമായി കൃഷി ചെയ്‌തെടുത്ത തേനിലൂടെ ബീ വാക്‌സ് ക്രീം, ബീ വാക്‌സ് ലിപ് ബാം, പെയിന്‍ ബാം തുടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കളും ഷിബിലയുടെ സ്വന്തം ഉല്‍പ്പന്നങ്ങളാണ്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ക്ലാസ്സുകളും മുതല്‍ക്കൂട്ടായി.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും പരിശീലന ക്ലാസുകളിലും ഷിബില പങ്കെടുത്തിരുന്നു. എല്ലാ സാധ്യതകളെ കുറിച്ചും സ്വന്തം നിലയില്‍ വ്യക്തമായ ഗവേഷണം അങ്ങനെയാണ് വീട്ടമ്മയായ ഷിബിലിയില്‍ നിന്ന് സംരംഭകയായ ഷിബിലയിലേക്ക് മാറുന്നത്. സംരംഭക എന്ന നിലയില്‍ ഒരു ചെറുകിട യൂണിറ്റ് തുടങ്ങാന്‍ ഒരുങ്ങുകയാണ് ഷിബില. ഇങ്ങനെ വ്യവസായവകുപ്പിന്റെ സ്റ്റാളില്‍ നിരവധി വിജയഗാഥകള്‍ എന്റെ കേരളത്തിന് അഭിമാനമാകുന്നു.