പൊന്നിന്‍ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും …….
കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്തിനെത്തിയ ഏഴംകുളം സ്വദേശിനികളായ ശ്രീലക്ഷ്മിയും ശ്രീപാര്‍വതിയും മനസ് നിറഞ്ഞ് ഈ പാട്ട് പാടുമ്പോള്‍ അവരുടെ സ്വപ്നങ്ങളും പൊന്നിന്‍ നിറത്തോടെ ഇനി പൂത്തുലയുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്.
ജന്മനാല്‍ ശാരീരിക വളര്‍ച്ചയും ആരോഗ്യ കുറവുമുള്ള ഇരുവരും ഇരട്ടകളാണ്. ഡിഇഎല്‍എഡ് കോഴ്സ് പൂര്‍ത്തീകരിച്ച ഇവര്‍ക്ക് ഇനി ഡിഗ്രിക്ക് ചേര്‍ന്ന് പഠിക്കാനാണ് ആഗ്രഹം. പക്ഷെ, പക്ഷാഘാതം ബാധിച്ച അച്ഛന് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവരുടെ അമ്മ എംപ്ലോയ്മെന്റ് മുഖേന പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ പാര്‍ടൈം സ്വീപ്പറായി ജോലിചെയ്യുകയാണ്. പക്ഷെ, ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടില്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കൂടി താങ്ങാന്‍ ഈ അമ്മയ്ക്ക് കഴിയില്ല.
2017 മുതല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഗവണ്‍മെന്റ് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി 1 ലക്ഷം രൂപയായി നിജപ്പെടുത്തിയപ്പോള്‍ ഇവര്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.  ഇതോടെ ഇവരുടെ വിദ്യാഭ്യാസം എന്ന സ്വപ്നത്തിനു തടസമായി.
അങ്ങനെയാണ് പരാതിയുമായി അദാലത്തിലെത്തിയത്. ആരോഗ്യമന്ത്രി വീണാജോര്‍ജിനേയും വ്യവസായ മന്ത്രി പി. രാജീവിനേയും കണ്ട് പരാതി പറഞ്ഞ ഇവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനുള്ള സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് രണ്ട് മന്ത്രിമാരും ഉറപ്പ് നല്‍കിയതോടെയാണ് മനസ് നിറഞ്ഞ് ഇരുവരും അദാലത്തില്‍ നിന്നും മടങ്ങിയത്.