മുഴപ്പിലങ്ങാട്, ധർമ്മടം ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കും

തീരദേശ ഹൈവേ: പുറമ്പോക്കിലുള്ളവർക്കും നഷ്ടപരിഹാരം

മുഴപ്പിലങ്ങാട്, ധർമ്മടം പഞ്ചായത്തുകളിലെ ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന, സാംസ്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ നടന്ന ധർമ്മടം മണ്ഡലം തീര സദസ്സിന് മുന്നോടിയായി നടന്ന ജനപ്രതിനിധി- തൊഴിലാളി സംഘടനാ പ്രതിനിധി-ഉദ്യോഗസ്ഥ ചർച്ചയിലാണ് ആവശ്യമുയർന്നത്. ഇവ നവീകരിക്കാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
കാലപ്പഴക്കംചെന്ന ധർമ്മടം ഫിഷ് ലാന്റിംഗ് സെന്റർ വൈദ്യുതീകരണം പൂർത്തിയാക്കിയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചും നവീകരിക്കണമെന്നായിരുന്നു ധർമ്മടം പഞ്ചായത്ത് പ്രസിഡന്‌റ്‌ എൻ കെ രവിയുടെ ആവശ്യം. ഇതിന് സമീപത്തെ പാർക്ക് നവീകരിക്കണമെന്നും 10, 11, 12, 13 വാർഡുകളിലെ ആറ് തോടുകളിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി കുടിവെള്ള പ്രശ്നം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപ്പുവെള്ളം കയറുന്നത് തടയാൻ ശാസ്ത്രീയ രീതിയിൽ വി സി ബി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് തെറിമ്മലെ ഫിഷ് ലാന്റിങ്ങ് സെന്റർ നവീകരിക്കണമെന്നും പാച്ചാക്കരയിൽ പുതിയ സെന്റർ അനുവദിക്കണമെന്നും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡഡന്‌റ്‌ ടി സജിത പറഞ്ഞു. പഞ്ചായത്തിൽ പൈപ്പ് ലൈൻ വഴി ലഭിക്കുന്ന വെള്ളം പര്യാപ്തമല്ല. തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയാൽ 20 വീടുകൾ പൊളിക്കുന്നത് ഒഴിവാക്കാനാകുമെന്നും അവർ പറഞ്ഞു. ഹൈവേയുടെ ഭാഗമായി വീട് നഷ്ട്ടപ്പെടുന്ന പുറമ്പോക്കിൽ ഉള്ളവർക്കും നഷ്ടപരിഹാരം അനുവദിക്കണം. കടൽ പുറമ്പോക്കിൽ താമസിക്കുന്ന 200 കുടുംബങ്ങൾക്ക് പട്ടയവും കൈവശരേഖയും അനുവദിക്കണം. മണ്ണ് നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ കുഞ്ഞിപ്പുഴ തേട് സംരക്ഷിക്കണമെന്നും ടി സജിത ആവശ്യപ്പെട്ടു.

കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ പ്രതിനിധിയുടെ നേതൃത്വത്തിൽ യോഗം ചേരാൻ മന്ത്രി ആവശ്യപ്പെട്ടു. ഹൈവേയുടെ അലൈൻമെന്റ് മാറ്റാൻ സാധിക്കുമോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും. പുറമ്പോക്കിലുള്ളവർക്കും നഷ്ടപരാഹാരം നൽകും. ആവശ്യമായ ഇടങ്ങളിൽ കടൽഭിത്തി നിർമ്മിക്കും. അർഹരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും മുൻഗണന റേഷൻ കാർഡ് നൽകും. മത്സ്യഭവനിലും ക്ഷേമനിധി ഓഫീസിലുമുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി പുഴയുടെ അരിക് ഇടിഞ്ഞ് പ്രദേശത്ത് വെള്ളം കയറുന്ന പ്രശ്നമുണ്ടെന്ന് വേങ്ങാട് പഞ്ചായത്ത് പ്രസിഡന്‌റ്‌ കെ ഗീത പറഞ്ഞതോടെ അത് പരിശോധിക്കാനും നിർദ്ദേശിച്ചു.

തീരദേശ റോഡുകളുടെ നവീകരണവും സംരക്ഷണവും, പുഴ ഭിത്തി സംരക്ഷണം, മത്സ്യതൊഴിലാളികൾക്ക് പട്ടയം അനുവദിക്കൽ, കുടിവെള്ള ക്ഷാമം പരിഹരിക്കൽ, മത്സ്യ വിതരണ അനുബന്ധ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ തുടങ്ങി ആവശ്യങ്ങളാണ് ജനപ്രതിനിധികൾ പ്രധാനമായും ഉന്നയിച്ചത്.

യോഗത്തിൽ വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. മന്ത്രി വി അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്‌ പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയും സംഘാടക സമിതി ചെയർമാനുമായ പി ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‌റ്‌  സി.പി അനിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ്‌ എൻ.കെ രവി, സബ് കലക്ടർ സന്ദീപ് കുമാർ, ഫിഷറിസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ഇഗ്നേഷ്യസ് മൻറോ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ തുടങ്ങിയവർ പങ്കെടുത്തു