ചാലക്കുടി പുഴയോരത്ത് ഒരുക്കുന്ന അന്നനാട് ആറങ്ങാലി ഫെസ്റ്റിന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത് തുടക്കമായി.
വരും തലമുറയെ ഉയർന്ന ജോലിക്കാർ എന്ന മാതാപിതക്കളുടെ സ്വപ്നത്തിന് മുകളിൽ മനുഷ്യ സ്നേഹമുള്ളവരും പ്രകൃതിയെ സ്നേഹിക്കുന്നവരായി മാറ്റണമെന്ന് മാതാപിതാക്കളോട് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. പുഴയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും മന്ത്രി കൂട്ടി ചേർത്തു.

കാടുകുറ്റി പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സാണ് ചാലക്കുടി പുഴ. പുഴയുടെ അവശേഷിക്കുന്ന എക മണപ്പുറമായ ആറങ്ങാലി പുഴയോരത്തെ സംരക്ഷിച്ച് വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഫെസ്റ്റ് അരങ്ങേറുന്നത്. കൊവിഡ് പ്രതിസന്ധി കാരണം മുടങ്ങി പോയ ഫെസ്റ്റ് പുനരരാംഭിക്കുമ്പോൾ ജനങ്ങൾക്ക് ഒത്തുചേരുന്നതിനും ടൂറിസം സാധ്യതകൾക്കും കൂടുതൽ പ്രതീക്ഷ നൽകുകയാണ്.
ഫുട്ബോൾ ഷൂട്ട് ഔട്ട് , ബാസ്കറ്റ് ഇൻ ബോൾ മത്സരങ്ങൾ, ചിത്രകാരന്മാരെ ഒത്ത് ചേർത്ത് വരച്ച ചിത്രങ്ങളുടെ വിപണന പ്രദർശനമായ വർണ്ണവസന്തം 2023, കവികളെ ഒത്ത് ചേർത്ത് ഒരുക്കിയ കവി അരങ്ങ് തുടങ്ങി നിരവധി കലാപരിപാടികളാണ് ഫെസ്റ്റിൽ അരങ്ങേറിയത്. കുടുംബശ്രീ സംരംഭകർ, ഫിഷറീസ് വകുപ്പ്, കുത്താമ്പുള്ളി ഉത്പനങ്ങൾ തുടങ്ങിയവരുടെ വിവിധ വിപണന സ്റ്റാളുകളും പുഴയോരത്ത് ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സര വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

സനീഷ് കുമാർ ജോസഫ് എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് , വൈസ് പ്രസിഡന്റ് പി സി അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ , വാർഡ് മെമ്പർമാർ , കുടുംബശ്രീ പ്രവർത്തകർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.