വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്‍മയും സുരക്ഷിതത്വവും ബന്ധപ്പെട്ട വകപ്പുകള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണം. പല പദ്ധതികളിലും അനാവശ്യ കാലതാമസം വരുന്നത് ഒഴിവാക്കണം.

പദ്ധതി പൂര്‍ത്തീകരണം വൈകുന്നത് കാരണം ചെലവുകളും ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്. ഇത് സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യത കൂട്ടുന്നുണ്ട്. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ എസ്റ്റിമേറ്റ് ഉണ്ടാക്കി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കണമെന്നും ഇടക്കിടെ എസ്റ്റിമേറ്റ് പുതുക്കുന്ന പ്രവണത ശരിയല്ലെന്നും ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു.

ഗോത്ര സാരഥി പദ്ധതിയില്‍ പ്ലസ്.ടു വിദ്യാര്‍ത്ഥികളായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പെട്ട റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കണം. ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുതി വിഛേദിച്ച ട്രൈബല്‍ കോളനികളിലെ കുടിവെള്ള പദ്ധതികളുടേയും പൈപ്പുകള്‍, മോട്ടോറുകള്‍ എന്നിവ തകരാറിലായതിനെത്തുടര്‍ന്ന് കുടിവെള്ള വിതരണം നിലച്ച പദ്ധതികളുടെയും വിവരങ്ങള്‍ അടുത്ത ഡി.ഡി.സി യില്‍ ലഭ്യമാക്കാന്‍ എം.എല്‍ എ ആവശ്യപ്പെട്ടു. കല്‍പ്പറ്റ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി വേണം. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ 24 മണിക്കൂറും ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നും എല്‍.എ ആവശ്യപ്പെട്ടു.

കല്‍പ്പറ്റ നഗരത്തിലെ ഗാതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ടൗണ്‍ പ്ലാനര്‍, പൊതുമരാമത്ത് വകുപ്പ്, മോട്ടോര്‍ വാഹന സൂപ്പ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ പറഞ്ഞു. എം.പി ഫണ്ട് ഉപയോഗിച്ച് കല്‍പ്പറ്റ ബൈപാസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനില്‍ വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ട് വന്ന് തള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച നിര്‍ദേശം ഓഫീസിലുള്ളവര്‍ക്ക് നല്‍കണം. റീ ബില്‍ഡ് കേരള പദ്ധതിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിശോധിക്കണം. റീബില്‍ഡ് കേരളയുടെ ഉദ്യോഗസ്ഥരെ അടുത്ത ഡി.ഡി.സി യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു.

മാധ്യമ വാര്‍ത്തകളില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം

ജില്ലാതല ഉദ്യോഗസ്ഥരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ജില്ലാ തലത്തില്‍ പരിഹാരം കാണാന്‍ കഴിയുന്നവ പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ മാസവും ജില്ലാ വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച പുരോഗതി വിലയിരുത്തും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അദ്ധ്യക്ഷയായി. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി. സിദ്ധീഖ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.