ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി കടലിലും ഹാർബറിലും ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെട്ട സംഘം കടലിൽ പ്രത്യേക പട്രോളിംഗിനിറങ്ങിയത്. ചേറ്റുവ ഹാർബറിൽ നിന്നും പുറപ്പെട്ട സംഘം ഒരു മണിക്കൂറോളം കടലിൽ പരിശോധന നടത്തി.

കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന യാനങ്ങളുടെ രേഖകൾ ജില്ലാ കലക്ടർ നേരിട്ട് പരിശോധിച്ചു. ട്രോളിംഗിന് വിരുദ്ധമായി നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നടക്കുന്നുണ്ടോയെന്നും നിരോധനമുള്ള യാനങ്ങൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരിശോധന.

പരിശോധനയിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല. പട്രോളിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ജില്ലാ കലക്ടർ മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.

സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത, അസിസ്റ്റന്റ് ഡയറക്ടർ സുലേഖ എം എൻ, എക്സ്റ്റൻഷൻ ഓഫീസർമാരായ സി അശ്വിൻ രാജ്, യു എം ശ്രുതി മോൾ, അസിസ്റ്റന്റ് ഓഫീസർ ലീന തോമസ്, മറൈൻ എൻഫോസ്മെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കുമാർ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ജൂൺ ഒമ്പത്‌ അർദ്ധരാത്രി മുതൽ ആരംഭിച്ച ട്രോളിംഗ് നിരോധനം ജൂലൈ 31 അർദ്ധരാത്രി പന്ത്രണ്ട് മണി വരെ തുടരും. ഈ കാലയളവിൽ ട്രോളിംഗ് ബോട്ടുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കോസ്റ്റൽ പോലിസ് പെട്രോളിങ് ശക്തമാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
ജില്ലയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഫിഷറീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കളക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ജില്ലാ ഓഫീസ് 0487 2441132, ഫിഷറീസ് കൺട്രോൾ റൂം ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് 0480 2996090, തൃശൂർ കലക്ട്രേറ്റ് കൺട്രോൾ റൂം 0487 2362424, കോസ്റ്റ് ഗാർഡ് 1093 എന്നിവയാണ് നമ്പറുകൾ.