സ്വകാര്യ സ്‌കൂളുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചുവിടരുതെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് പരാമര്‍ശം.

ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്ന അധ്യാപകര്‍ക്ക് സേവന വേതനം ഉറപ്പാക്കണം. ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനായി എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര അടിയന്തര പരാതി പരിഹാര കമ്മറ്റികള്‍ രൂപീകരിക്കണം. പോഷ് ആക്ട് പ്രകാരം ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ വയോജന സംരക്ഷണ നിയമം പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ വ്യക്തമാക്കി.

അദാലത്തില്‍ 84 പരാതികള്‍ പരിഗണിച്ചതില്‍ 12 എണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതി റിപ്പോര്‍ട്ടിനായി നല്‍കി. 69പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമ ശങ്കര്‍, ജയ കമലാസന്‍, ശുഭ, കൗണ്‍സിലര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.