അഞ്ചുവര്‍ഷംകൊണ്ട് കഴിയുന്നത്ര റോഡുകള്‍ക്ക് തുക: മന്ത്രി

അഞ്ച് വര്‍ഷം കൊണ്ട് കഴിയുന്നത്രയും റോഡുകള്‍ക്ക് തുക അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നബാര്‍ഡിന്റെ ധനസഹായത്തോടെ 13.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കറുകപുത്തൂര്‍-അക്കിക്കാവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കറുകപുത്തൂര്‍ സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബഡ്ജറ്റില്‍ കറുകപുത്തൂര്‍ വട്ടോളിക്കാവ് റോഡിന് എട്ട് കോടി അനുവദിച്ച് ഉത്തരവിറങ്ങിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം മണ്ഡലത്തില്‍ 81 റോഡുകള്‍ക്ക് തുക അനുവദിച്ചു. 100 റോഡുകള്‍ക്ക് തുക ഉറപ്പാക്കും. കറുകപുത്തൂര്‍ അക്കിക്കാവ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി 2024 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.


കറുകപുത്തൂര്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.