പൊതുവിദ്യാലയങ്ങൾ കേരളത്തിന്റെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടച്ചു പൂട്ടേണ്ടവയല്ല പൊതുവിദ്യാലയങ്ങളെന്നും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറിയും ബി.ആര്‍.സി. ഒരുക്കിയ വര്‍ണ്ണക്കൂടാരവും ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
മികച്ച വിദ്യാഭ്യാസം നൽകി സംസ്ഥാനത്തെ കുട്ടികളെ ലോകത്തിന്റെ എല്ലായിടത്തും എത്തിക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയണം. സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. കുട്ടികൾ മതബോധത്തോടെയോ ജാതിബോധത്തോടെയോ അല്ല വളർന്നു വരേണ്ടത്. പൗര ബോധത്തോടെയാണ്. അവരിൽ പൗരബോധം വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ബാലകേരളം എന്നൊരു പരിപാടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും അതിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ദേവികുളങ്ങരയിലും ഒരു കേന്ദ്രം ഉണ്ടാകും.
കോളേജുകൾ എല്ലാം ഗവേഷണ കേന്ദ്രങ്ങളായി മാറണം. ഇതിനായി സംസ്ഥാന സർക്കാർ വലിയ നിക്ഷേപമാണ് ഒരുക്കിയിരിക്കുന്നത്. കായംകുളം മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചതായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ അപൂർവ്വം യൂണിവേഴ്സിറ്റികൾക്ക് ലഭിക്കുന്ന എ പ്ലസ് പ്ലസ് അംഗീകാരം നേടിയ കേരള യൂണിവേഴ്സിറ്റി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണ്. കേരളത്തിലെ കുട്ടികൾ ഇവിടെ പഠിക്കുകയും കേരളത്തിന് പുറത്തുള്ള കുട്ടികളെ ഇവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ട് ആകർഷിക്കുകയും ചെയ്യുന്ന എജ്യൂക്കേഷൻ ഹബ്ബാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. നൈപുണ്യമുള്ള തലമുറയെ ലോകത്തിന് നൽകാൻ സാധിക്കണം. എന്നാൽ കേവലം എഴുത്തും വായനയും മാത്രമല്ല വിദ്യാഭ്യാസം. ജീവിത പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതത്തിൽ ഫുൾ എ പ്ലസ് നേടാനും കഴിയുന്ന തലമുറയെ വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളി ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് ഫണ്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരളം ഡി.പി.സി. ഡി.എം. രജനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള കായംകുളം ബി.ആര്‍.സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണ്ണക്കൂടാരം സജ്ജമാക്കിയിരിക്കുന്നത്. കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയും വികാസവും സാധ്യമാകുന്ന തരത്തില്‍ ഭൗതിക സാഹചര്യങ്ങളുടെ അന്തരീക്ഷത്തിലാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ ക്ലാസ് മുറി നിര്‍മ്മിച്ചത്.