ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ വിലയിരുത്തി. ആരോഗ്യ മേഖലയില്‍ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ആര്‍ദ്രം. പൊതുജനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആരോഗ്യ മിഷന് കീഴില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളുമായാണ് ഉയര്‍ത്തുന്നത്.

ആര്‍ദ്രം മിഷന്റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. മൂന്നാം ഘട്ടത്തില്‍ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇതില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്.


കൂടാതെ ഒന്നാം ഘട്ടത്തില്‍ ആറ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇതിന്റെ ഭാഗമായി നെന്മാറ, കൊഴിഞ്ഞാമ്പാറ, ചളവറ, കടമ്പഴിപ്പുറം, കോങ്ങാട് എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. വടക്കഞ്ചേരിയില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളാക്കി മാറ്റി

ജനങ്ങള്‍ക്ക് മികച്ച ആരോഗ്യസേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ജില്ലയില്‍ ആദ്യഘട്ടത്തില്‍ 60 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കൂടുതല്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളാക്കി ശാക്തീകരിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ 49 എണ്ണത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 73 ഉപകേന്ദ്രങ്ങളെയാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തുക. അട്ടപ്പാടിയില്‍ മാത്രം 28 ഉപകേന്ദ്രങ്ങള്‍ വെല്‍നസ് സെന്ററായി ഉയര്‍ത്തും. അതില്‍ 17 എണ്ണത്തിന്റെ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാാണ്. മൂന്നെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. എന്‍.എച്ച്.എം ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി ഓരോ സെന്ററിലും ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നത്. രോഗികള്‍ക്കായുള്ള കാത്തിരിപ്പുകേന്ദ്രം, നിലം പണികള്‍, ക്ലിനിക്കുകള്‍ക്കുള്ള മുറി, കുത്തിവെയ്പ്പിന് വേണ്ട സൗകര്യങ്ങള്‍, മുലയൂട്ടുന്നതിനുള്ള മുറി, കോപ്പര്‍-ടി മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. രോഗീസൗഹൃദ ശുചിമുറി, പെയിന്റിങ് പ്രവൃത്തികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് പ്രവര്‍ത്തികള്‍ എന്നിവ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളില്‍ ഒരുക്കും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ജില്ലാ കലക്ടര്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. അടുത്ത യോഗത്തില്‍ പ്രവൃത്തി പുരോഗതി കൃത്യമായി അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു. കെട്ടിടം നിര്‍മ്മാണത്തില്‍ അംഗീകരിച്ച പ്ലാനുകള്‍ മാറ്റാതിരിക്കാന്‍ ഏജന്‍സികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ നടത്തണമെന്നും ശൈലി ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്നും ഡാറ്റാ എന്‍ട്രികള്‍ വേഗത്തില്‍ നടത്തണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ആശാവര്‍ക്കര്‍ മുഖേനെയാണ് ആപ്പിലേക്ക് വിവരശേഖരണം നടത്തുന്നത്.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത, നവകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.വി റോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.