ശാസ്താംകോട്ട തടാകതീരത്തും മുതുപിലാക്കാട് ബണ്ട് റോഡിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. കെ സോമപ്രസാദ് എം പി ശുപാര്‍ശ നല്‍കിയ പദ്ധതിയാണിത്. 35.65 ലക്ഷം രൂപയാണ് അനുവദിച്ചത്. തടാകസംരക്ഷണ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം. ശാസ്താംകോട്ട കായലിന് ചുറ്റും പടിഞ്ഞാറെകല്ലട പഞ്ചായത്ത് ഒരുക്കുന്ന 95 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിക്കായും ക്യാമറകള്‍ പ്രയോജനകരമാകും.

ബണ്ട് റോഡില്‍ 1.5 കിലോമീറ്റര്‍ നീളത്തില്‍ ടൈലുകള്‍ പാകി, ബെഞ്ചുകളും സ്ഥാപിക്കും.പാതയുടെ ഇരു വശങ്ങളിലും കയര്‍ ഭൂവസ്ത്രവുമുണ്ടാകും. പ്രഭാത-സായാഹ്ന നടത്തത്തിനും സൗകര്യം ഒരുക്കും. സൗരോര്‍ജ വിളക്കുകളും സ്ഥാപിക്കും. ജൈവ വൈവിധ്യ ബോര്‍ഡ്, കെ എസ് ഇ ബി, ഫിഷറീസ് വകുപ്പ്, തൊഴില്‍ ഉറപ്പ് പദ്ധതി എന്നിവ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് നിര്‍മാണം ആരംഭിക്കുമെന്ന് പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.